പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളാകുക ഇവർ
കേരളം ഉറ്റുനോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാരെന്ന ചിന്തയിലാണ് രാഷ്ട്രീയ കേരളം. എൽഡിഎഫിൽ നിന്ന് മാണി സി കാപ്പനും, യുഡിഎഫ് സ്ഥാനാർത്ഥിയായി നിഷ ജോസ് കെ മാണിയും എത്തുമ്പോൾ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ ഹരിയാകും എൻഡിഎ സ്ഥാനാർത്ഥി. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഈ പട്ടികയിൽ മാറ്റം വരാൻ സാധ്യതയില്ല.
അടുത്തമാസം 23നാണ് പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുക. തിയതി പ്രഖ്യാപിച്ചത് മുതൽ സ്ഥാനാർത്ഥികളാരാകും എന്നാണ് കേരളം ഉറ്റുനെക്കിയത്. കേരളാ കോൺഗ്രസ് എം നേതാവ് കെഎം മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലയിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ജോസ് കെ മാണി വിഭാഗവും, പിജെ ജോസഫ് വിഭാഗവും രണ്ട് ചേരിയായി തിരിഞ്ഞ ഈ സാഹചര്യത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഉപതെരഞ്ഞെടുപ്പാണ് ഇത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. അടുത്ത മാസം അഞ്ചിനാണ് സൂക്ഷ്മ പരിശോധന.
Read Also : പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 23ന്
കേരള കോൺഗ്രസ് പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയോഗം തൊടുപുഴയിൽ ചേർന്നിരുന്നുവെന്നും പാലാ ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ പിജെ ജോസഫിന്റെയും ഡെപ്യൂട്ടി ചെയർമാൻ സിഎഫ് തോമസിന്റെയും സാനിധ്യത്തിൽ വിശദമായി ചർച്ച ചെയ്തിരുന്നുവെന്നും മോൻസ് ജോസഫ് പറഞ്ഞിരുന്നു.
യുഡിഎഫ് നേതൃത്വവുമായി പാലാ ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂട്ടായി ആലോചിക്കാനാണ് തീരുമാനിച്ചതെന്ന് മോൻസ് ജോസഫ് പറഞ്ഞു. നാളെ യുഡിഎഫ് സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. യോഗത്തിൽ കേരളാ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്നും അതിൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here