ദുരൂഹത: വയനാട്ടിൽ കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു
വയനാട്ടിൽ രണ്ടാഴ്ച മുമ്പ് കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. മുട്ടിൽ ചൂരപ്ര വീട്ടിൽ ബാവ യൂസഫിന്റെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് മാതാവ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഒക്ടോബർ 27നാണ് ബാവാ യൂസഫ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണത്. സംസാരശേഷിയില്ലാത്ത യൂസഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരിച്ചു. ഡോക്ടർ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല എന്നാണ് കുടുംബം ആരോപിക്കുന്നത്. മരണസമയത്ത് തലയ്ക്ക് പിൻഭാഗത്ത് മുറിവ് ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. യൂസഫിന്റെ മാതാവ് ആമിന കൽപ്പറ്റ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തത്.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ രാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. വൈത്തിരി തഹസിൽദാർ അബ്ദുൽ ഹാരിസിന്റെ നേതൃത്വത്തിലുള്ള സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മുട്ടിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കാലത്ത് 11 മണിയോടെ ആരംഭിച്ച പോസ്റ്റുമോർട്ടം നടപടികൾ രണ്ടരമണിക്കൂറിലധികം നീണ്ടുനിന്നു.
നിർമാണ സാമഗ്രികൾ വാടകയ്ക്ക് നൽകുന്ന കടയിലെ ജീവനക്കാരനായിരുന്നു മരിച്ച ബാവ യൂസഫ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here