പെട്രോള്‍ പമ്പുടമയുടെ കൊലപാതകം; തെളിവെടുപ്പ് നടത്തി
കയ്പമംഗലത്തെ പെട്രോള്‍ പമ്പുടമ കോഴിപ്പറമ്പില്‍ മനോഹരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കയ്പമംഗലം സ്വദേശികളായ അനസ്, അന്‍സാര്‍, സ്റ്റിജോ എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിനെത്തിച്ചത്.
മനോഹരന്‍ തന്റെ പെട്രോള്‍പമ്പില്‍ നിന്നും വീട്ടിലേക്ക് പോയപ്പോഴാണ് പ്രതികള്‍ കാറ് തട്ടിയെടുത്തത്. പിന്നീട് മനോഹരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കാറില്‍ ബൈക്ക് ഇടിപ്പിച്ച പ്രതികള്‍ മനോഹരനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റുന്നതിനിടെ മനോഹരന്റെ ചെരിപ്പ് താഴെ വീണിരുന്നു. ഈ ചെരിപ്പ് സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
പ്രതികള്‍ മതിലകത്ത് ബൈക്ക് ഉപേക്ഷിച്ച സ്ഥലത്തും പൊലീസ് തെളിവെടുപ്പ് നടത്തി. മൂന്നാം പ്രതി അന്‍സാറിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ബൈക്ക് കണ്ടെത്തി. ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
അതിനിടെ പനമ്പിക്കുന്നില്‍ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാര്‍ രോഷാകുലരായി. ജീപ്പിലിരുന്ന പ്രതിയെ നാട്ടുകാരിലൊരാള്‍ അസഭ്യം പറഞ്ഞു. ഇതോടെ പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാടാനപ്പള്ളി സിഐ കെ.ആര്‍. ബിജു, കയ്പമംഗലം എസ്‌ഐ ജയേഷ് ബാലന്‍ എന്നിവരാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here