പ്രാർത്ഥനകൾ വിഫലം; തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ രണ്ടരവയസുകാരൻ മരിച്ചു
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ രണ്ടര വയസുകാരൻ സുജിത് മരിച്ചു. കുട്ടിയെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങൾ വിഫലമായി. കുഴൽ കിണറിൽ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി മരിച്ചതായി കണ്ടെത്തിയത്.
കുഴൽ കിണറിൽ നിന്ന് അഴുകിയ ഗന്ധം പുറത്തുവന്നിരുന്നു. ഇതോടെ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് സമാന്തരമായി കുഴിയെടുക്കുന്നത് നിർത്തിവച്ച് കുഴൽ കിണറിനുള്ളിൽ കൂടി തന്നെ കുട്ടിയുടെ മൃതദേഹം പുലർച്ചയോടെ പുറത്തെടുത്തു.
പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ മൃതദേഹം വീണ്ടും ആറടിയോളം താഴ്ചയിലേക്ക് വീണിരുന്നു. മൃതദേഹത്തിന്റെ ഭാഗങ്ങൾ ഘട്ടം ഘട്ടമായാണ് പുറത്തെടുത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ബ്രിട്ടോയുടേയും കലൈ റാണിയുടേയും ഇളയ മകനായ സുജിത് കുഴൽ കിണറിൽ വീണത്. 600 അടി താഴ്ചയുള്ള കിണറ്റിൽ ആദ്യഘട്ടത്തിൽ കുട്ടി 26 അടിയിലായിരുന്നു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ 68 അടി താഴ്ചയിലേക്കും പിന്നീട് 88 അടി താഴ്ചയിലേക്കും കുട്ടി വീണു. കുട്ടിക്ക് ഓക്‌സിജൻ ലഭ്യമാക്കിയിരുന്നെങ്കിലും ഭക്ഷണവും വെള്ളവും നൽകാൻ സാധിച്ചിരുന്നില്ല. ദേശീയ ദുരന്ത നിവാരണ സേന, വിവിധ സംസ്ഥാന ഏജൻസികൾ, വിവിധ സർവകലാശാലകളിൽ നിന്നുള്ള എഞ്ചിനീയർമാർ, ദുരന്ത നിവാരണ സന്നദ്ധ സംഘടനകൾ എന്നിവരാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ഉപമുഖ്യമന്ത്രി ഒ പനീർ ശെൽവവും 5 മന്ത്രിമാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here