സെക്രട്ടേറിയറ്റ് മന്ദിരത്തിന് 150 ാം പിറന്നാള്‍; ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷം
സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് 150 ാം പിറന്നാള്‍. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് 150 ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ളത്. ഇന്ന് വൈകിട്ട് 4.30 ന് ആഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സെക്രട്ടേറിയറ്റിന്റെ ചരിത്രം തലസ്ഥാന നഗരിയുടെകൂടി ചരിത്രമാണ്. 1865 ഡിസംബര്‍ ഏഴിന് തിരുവിതാംകൂര്‍ ഭരിച്ച ആയില്യം തിരുനാള്‍ തറക്കല്ലിട്ടാണ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ പണി തുടങ്ങുന്നത്. വില്യം ബാര്‍ട്ടറാണ് കെട്ടിടം രൂപകല്പന ചെയ്തത്. റോമന്‍ ഡച്ച് മാതൃകയിലാണ് കെട്ടിടം. ഒരുലക്ഷത്തി എഴുപതിനായിരം രൂപയായിരുന്നു അന്നത്തെ എസ്റ്റിമേറ്റ്.
സെക്രട്ടേറിയറ്റ് ലൈബ്രറിയില്‍ ലഭ്യമായ സര്‍ക്കാര്‍ രേഖകളില്‍ മൂന്ന് ലക്ഷമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടുവര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാകും എന്നു പറഞ്ഞ കെട്ടിടം നാല് വര്‍ഷമെടുത്തു നിര്‍മാണം പൂര്‍ത്തിയാകന്‍. 1869 ജൂലൈ എട്ടിന് ആയില്യം തിരുനാള്‍ തന്നെയാണ് സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്.
അതേവര്‍ഷം ഓഗസ്റ്റ് 23 നാണ് ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ പലയിടങ്ങളിലായി വ്യാപിച്ച് കിടന്നിരുന്ന ഓഫീസുകളും ഹജൂര്‍ കച്ചേരികളും കെട്ടിടത്തിലായി. ദര്‍ബാര്‍ ഹാള്‍ ഉള്‍പ്പെടുന്ന മധ്യത്തിലുള്ള മന്ദിരമാണ് ആദ്യം നിര്‍മിച്ചത്. ഇവിടെയാണ് പഴയ രാജാക്കന്മാര്‍ സുപ്രധാന തീരുമാനങ്ങള്‍ക്കായി ദര്‍ബാറുകള്‍ നടത്തിയിരുന്നത്. സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150 ാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനാകും. മന്ത്രമാര്‍, എംഎല്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here