ആക്രി വസ്തുക്കൾ ശേഖരിക്കുന്നതിന്റെ മറവിൽ മോഷണം; കൊച്ചിയിൽ ഇതര സംസ്ഥാന സംഘം അറസ്റ്റിൽ
ഉപയോഗ ശൂന്യമായ ആക്രി വസ്തുക്കൾ പെറുക്കുന്നതിന്റെ മറവിൽ കൊച്ചിയിൽ വ്യാപകമായി മോഷണം നടത്തുന്നവരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. വീടുകളിലും ഒഴിഞ്ഞ ഗോഡൗണുകളിലും കയറി എസി അടക്കം മോഷ്ടിക്കുന്ന ഇതര സംസ്ഥാനക്കാരുടെ സംഘമാണ് കൊച്ചിയിൽ അറസ്റ്റിലായത്.
കൊച്ചി പാലാരിവട്ടത്തിന് സമീപം പാടിവട്ടത്ത് ഇന്ന് രാവിലെ ഒന്‍പതരയോടെ മോഷണം നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കടയുടെ പാര്‍ക്കിങ് ഏരിയയില്‍നിന്ന് ചാക്കുകളില്‍ സാധനങ്ങളുമായി ഇറങ്ങി വരുന്ന സ്ത്രീകളെ കണ്ട് സംശയം തോന്നിയ ഉടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ മോഷണം നടന്നതായി കണ്ടെത്തിയത്. ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിച്ചശേഷം നടത്തിയ തിരച്ചിലിലാണ് തമിഴ്നാട് സ്വദേശികളായ ദുരൈ, പഞ്ചമി, മല്ലിക, ബത്തേരി സ്വദേശി വിഷ്ണു എന്നിവര്‍ പിടിയിലായത്.
എസിയുടെ ഭാഗങ്ങൾ, ചെമ്പുകമ്പികൾ, വാട്ടര്‍ കണക്ഷന്‍ മീറ്ററുകൾ, അലുമിനിയം ഫാബ്രിക്കേഷന്‍ സാധനങ്ങൾ തുടങ്ങിയവ സംഘത്തില്‍നിന്ന് കണ്ടെടുത്തു. അവധി ദിവസങ്ങളില്‍ ആളൊഴിഞ്ഞ കടകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.
സമാനമായ മോഷണസംഘങ്ങള്‍ കൊച്ചിയില്‍ വ്യാപകമായതിനാല്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പിടിയിലായ പ്രതികൾക്കൊപ്പമുണ്ടായിരുന്ന ശേഷം കടന്ന് കളഞ്ഞ സ്ത്രീകൾക്കായി തെരച്ചിൽ നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here