തുടരുന്ന മോശം പ്രകടനങ്ങൾ; ചെന്നൈയിൻ എഫ്സി പരിശീലകൻ സ്ഥാനമൊഴിയുന്നു
തുടരുന്ന മോശം പ്രകടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെന്നൈയിൻ എഫ്സി പരിശീലകൻ ജോൺ ഗ്രിഗറി സ്ഥാനമൊഴിയുന്നു. ബംഗളൂരുവിനോടും പരാജയം വഴങ്ങേണ്ടി വന്നതോടെയാണ് ഗ്രിഗറി സ്ഥാനമൊഴിയുമെന്ന സൂചന നൽകിയത്.
ഇന്നലെ നടന്ന ചെന്നൈയിൻ-ബെംഗളൂരു മത്സരത്തിനു ശേഷം ഐഎസ്എല്ലിൽ ഇൻ്റർനാഷണൽ ബ്രേക്കാണ്. ബ്രേക്കിനു ശേഷം 23ന് ലീഗ് പുനരാരംഭിക്കുമ്പോൾ ഗ്രിഗറി ചെന്നൈയിൻ പരിശീലക സ്ഥാനം ഒഴിഞ്ഞിരിക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ അദ്ദേഹം തന്നെ വിശദീകരണം നൽകിയിട്ടുണ്ട്.
“ക്ലബ് ഉടമയുമായി സംസാരിക്കേണ്ട സമയമായിരിക്കുന്നു. ഇങ്ങനെ തുടരാൻ കഴിയില്ല. കഴിഞ്ഞ രണ്ട് വർഷമായി ഈ ക്ലബിൻ്റെ ഞാനെൻ്റെ ചുമലുകൾ താങ്ങി നിർത്തുകയാണ്. ഇത് എളുപ്പമല്ല. ഞാൻ കഠിനമായി പരിശ്രമിച്ചെങ്കിലും ക്ലബിനാണ് എപ്പോഴും പ്രഥമ പരിഗണന. നിങ്ങൾ കരുതുന്നതിലധികമായി ഞാൻ വേദനിക്കുന്നുണ്ട്.”- മത്സരത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സീസണിലും ചെന്നൈയിൻ്റെ പ്രകടനം മോശമായിരുന്നു. എങ്കിലും എഎഫ്‌സി കപ്പിലും സൂപ്പര്‍ കപ്പിലും ക്ലബ് നടത്തിയ മികച്ച പ്രകടനങ്ങള്‍ ആണ് ഗ്രിഗറിക്ക് ഈ സീസണിലേയ്ക്ക് കരാര്‍ നീട്ടി ലഭിക്കാൻ കാരണമായത്. 2017-2018 സീസണിൽ ക്ലബിൻ്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഗ്രിഗറി ആ സീസണിൽ ചെന്നൈയിനെ ചാമ്പ്യന്മാരാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here