സഭാ തർക്കം; ശവസംസ്‌കാരം തടഞ്ഞ സംഭവത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
പള്ളി തർക്കത്തെ തുടർന്ന് യാക്കോബായ വിശ്വാസികൾക്ക് പള്ളിയുടെ സെമിത്തേരിയിൽ മാന്യമായ ശവസംസ്‌കാരം നടത്താൻ കഴിയാത്തതിനെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിൽ നിന്ന് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഓർത്തഡോക്‌സ് അധ്യക്ഷനും നവംബർ 15 നകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
92 കാരിയുടെ മൃതദേഹം കട്ടച്ചിറ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്‌കരിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് യാക്കോബായ സഭ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് സമർപ്പിച്ച പരാതിയിലാണ് നടപടി. മൃതദേഹം 10 ദിവസത്തിലധികമായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒക്ടോബർ 28 ന് അന്തരിച്ചകട്ടച്ചിറ സ്വദേശിനി മറിയാമ്മ രാജന്റെ മൃതദേഹമാണ് കട്ടച്ചിറ പള്ളിയിലെകുടുംബ കല്ലറയിൽ സംസ്‌കരിക്കാൻ കഴിയാതിരിക്കുന്നത്. കേസ് പരിഗണിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന കമ്മീഷന് നിർദേശം നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here