മണ്ഡലകാലത്ത് പുതിയ പരിഷ്‌കാരവുമായി കെഎസ്ആർടിസി; പമ്പയിലേക്ക് സർവീസ് നടത്തണമെങ്കിൽ കുറഞ്ഞത് 40 യാത്രക്കാരെങ്കിലും ഉണ്ടാവണം
മണ്ഡലകാലത്തോടനുബന്ധിച്ച് പമ്പ ബസ് സർവീസിൽ പരിഷ്‌കാരങ്ങളുമായി കെഎസ്ആർടിസി. 40 യാത്രക്കാരില്ലാതെ ബസ് ഇനി സർവീസ് നടത്തില്ല. ഇത് ലംഘിക്കുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് സിഎംഡിയുടെ നിർദേശം.
മണ്ഡലകാലത്തോടനുബന്ധിച്ച് പമ്പ ബസ്‌സ്റ്റേഷന്റെ പ്രവർത്തനം ഈമാസം14ന് ആരംഭിക്കും. നടതുറക്കുന്ന 16-ാം തീയതി മുതൽ നിലയ്ക്കൽ -പമ്പ ചെയിൻ സർവീസുകൾ തുടങ്ങും. കോട്ടയം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ നിന്നുള്ള സ്‌പെഷ്യൽ സർവീസുകൾ എരുമേലി വഴിയാണ് പോവുക. മുൻപ് ഇവ പത്തനംതിട്ട വഴിയാണ് സർവീസ് നടത്തിയിരുന്നത്.
തൃശൂർ, കോഴിക്കോട്, തുടങ്ങി മലബാർ മേഖലകളിൽ നിന്നുള്ള ബസ് സർവീസുകൾ അങ്കമാലി, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോട്ടയം എരുമേലി വഴി പമ്പയിലെത്തും. 40പേർ അടങ്ങുന്ന സംഘം സീറ്റ് ബുക്ക് ചെയ്താൽ 10കിലോമീറ്റർ പരിധിയിൽ നിന്ന് തീർത്ഥാടകരെ പമ്പയിൽ എത്തിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ യാത്രയ്ക്ക് സാധാരണ യാത്രാ നിരക്കിനെ അപേക്ഷിച്ച് 20 രൂപയാണ് തീർത്ഥാടകരിൽ നിന്നും അധികമായി ഈടാക്കുന്നത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രം, തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, എറണാകുളം സൗത്ത് എന്നീ റെയിൽവേ സ്‌റ്റേഷനുകളിൽ നിന്ന് പമ്പ സ്‌പെഷ്യൽ സർവീസും നടത്തും. മാത്രമല്ല, തീർത്ഥാടകർക്ക് മടക്കയാത്രയ്ക്കുള്ള സൗകര്യങ്ങളും എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിൽ നിന്ന് ഉണ്ടാവുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here