മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു : മുഖ്യമന്ത്രി
മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പുതിയ ഡാമിനായി തമിഴ്‌നാടുമായി ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതിയ അണക്കെട്ട് നിർമിക്കുന്നതിന് മുന്നോടിയായി പരിസ്ഥതി ആഘാത പഠനം നടത്തുന്നതിന് സംസ്ഥാന വകുപ്പ് നേരത്തെ അനുമതി നൽകിയിരുന്നു. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇതിനായി അനുമതി നൽകിയത്.
മുല്ലപ്പെരിയാർ വിഷയത്തിന് പുറമെ എയ്ഡഡ് സ്‌കൂൾ നിയമനം, കെഎം ബഷീർ കൊലപാതകം, തുടങ്ങിയ വിഷയത്തിലും മുഖ്യമന്ത്രി നിയമസഭയിൽ ഉത്തരം പറഞ്ഞു. എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്‌സിക്ക് വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടാൻ ആലോചിക്കുന്നുണ്ടെന്ന് എം.സ്വരാജാണ് ചോദ്യം ഉന്നയിച്ചത്. ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് മറുപടി നൽകിയ മുഖ്യമന്ത്രി, നിയമനങ്ങളിൽ സാമൂഹിക നീതി ഉറപ്പുവരുത്തണമെന്നാണ് അഭിപ്രായമെന്നും വ്യക്തമാക്കി.
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് ഗതാഗതമന്ത്രിയും നിയമസഭയെ രേഖാമൂലം അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമൻ ഉദാസീനമായും അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിച്ചാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളതായാണ് മന്ത്രി എ കെ ശശീന്ദ്രൻ മറുപടി നൽകിയത്. ശ്രീറാം മദ്യപിച്ചിരുന്നോ എന്നതുൾപ്പെടെ അപകടം സംബന്ധിച്ച മറ്റു വിവരങ്ങൾ ഗതാഗത വകുപ്പിൽ ലഭ്യമല്ല.
പമ്പ അച്ചൻകോവിൽ വൈപ്പാർ നദീ സംയോജനപദ്ധതിയോടുള്ള ശക്തമായ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. പദ്ധതി വലിയ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കും. മോട്ടോർവാഹന ഭേദഗതി നിയമം നിലവിൽ വന്നശേഷം ഒരാഴ്ചക്കിടെ മാത്രം 6 കോടി 66 ലക്ഷം രൂപ പിഴ ഈടാക്കിയതായി ഗതാഗതമന്ത്രി അറിയിച്ചു. അനധികൃതമായി റേഷൻ സാധനങ്ങൽ വാങ്ങിയവരിൽ നിന്ന് 70.43 ലക്ഷം രൂപ പിഴ ഈടാക്കിയതായി ഭക്ഷ്യമന്ത്രിയും നിയമസഭയെ രേഖാമൂലം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here