വാളയാർ കേസ്; സംസ്ഥാന സർക്കാർ ഇന്ന് ദേശീയ പട്ടിക ജാതി കമ്മീഷന് മുമ്പാകെ വിശദീകരണം നൽകും
വാളയാർ കേസിൽ സംസ്ഥാന സർക്കാർ ഇന്ന് ദേശീയ പട്ടിക ജാതി കമ്മീഷന് മുമ്പാകെ വിശദീകരണം നൽകും. ചീഫ് സെക്രട്ടറിക്ക് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗും ഡിജിപിക്ക് വേണ്ടി ക്രമസമാധാന ചുമതലുയുള്ള എഡിജിപി ഷേക്ക് ദർബേഷ് സാഹിബുമാണ് ഹാജരാകുക.
ഉച്ചയ്ക്ക് ഒരു മണിക്ക് ഡൽഹിയിലെ ഖാൻ മാർക്കറ്റിലുള്ള കമ്മിഷന്റെ ഓഫീസിലാണ് ഇരുവരും ഹാജരാകുക. മരട് ഫ്‌ലാറ്റുമായി ബന്ധപ്പെട്ട യോഗം നിശ്ചയിച്ചതിനാലാലാണ് ചീഫ് സെക്രട്ടറി ടോം ജോസിന് നേരിട്ട് ഹാജരാകാൻ കഴിയാത്തത്. നേരെത്തെ പെൺകുട്ടികളുടെ വീട് സന്ദർശിച്ച കമ്മീഷൻ വൈസ് ചെയർമാൻ എൽ മുരുകൻ പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായതായി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷൻ ചീഫ് സെക്രട്ടറിയും, ഡിജിപിയ്ക്കും നോട്ടീസ് നൽകിയത്.
അതേസമയം, വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ സാക്ഷ്യപ്പെടുത്തിയ വിധിപ്പകർപ്പ് ലഭിച്ചതോടെയാണിത്. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു.
പാലക്കാട് പോക്‌സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും പെൺകുട്ടികളുടെ മരണമുൾപ്പെടെ സി ബി ഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. കേസ് അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും പെൺകുട്ടികളുടെ കുടുംബം ആരോപിക്കുന്നു. കേസിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here