എയര്‍ഗണ്‍ വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി; തലയോട്ടിയില്‍ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
എയര്‍ഗണ്ണില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി തലയോട്ടിയില്‍ വെടിയുണ്ട തറച്ച യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. അതിസൂക്ഷ്മവും സങ്കീര്‍ണവുമായ ശസ്ത്രക്രിയ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്നത്.
വര്‍ക്കല സ്വദേശിയായ മുപ്പത്തിയാറുകാരനെയാണ് വെടിയുണ്ട തലയോട്ടിയില്‍ തറച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. എയര്‍ഗണ്‍ തുടച്ചു വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയും വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയ്ക്കടിയില്‍ മെഡുലയ്ക്ക് മുന്നിലായി തറച്ചിരിക്കുകയായിരുന്നു.
സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിനെ അഡീഷണല്‍ പ്രൊഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എം എസ് ഷര്‍മദിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. വായിലൂടെ തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു.
മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. അഭിഷേക്, ഡോ. രാജ് എസ് ചന്ദ്രന്‍, ഡോ. ദീപു, ഇഎന്‍ടി വിഭാഗത്തിലെ ഡോ. നിഖില, ഡോ. മുബിന്‍, ഡോ. ലെമിന്‍, ഡോ. ഷാന്‍, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. ഉഷാകുമാരി, ഡോ. ജയചന്ദ്രന്‍, ഡോ. നരേഷ്, ഡോ. ഗായത്രി, ഡോ. രാഹുല്‍, നഴ്‌സുമാരായ ബ്ലെസി, സിന്ധു, തീയേറ്റര്‍ ടെക്‌നീഷ്യന്‍ ജിജി, സയന്റിഫിക് അസിസ്റ്റന്റ് റിസ് വി, തീയേറ്റര്‍ അസിസ്റ്റന്റുമാരായ നിപിന്‍, വിഷ്ണു എന്നിവര്‍ പങ്കാളികളായി.
ഏതാനും ദിവസം മുമ്പ് ഭക്ഷണത്തിലൂടെ നേരിയ ഇരുമ്പ് കമ്പി ഉള്ളില്‍ കടന്ന നിലയില്‍ ആശുപത്രിയിലെത്തിയ മറ്റൊരു യുവാവിനെ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here