അതീവ സുരക്ഷ ഒരുക്കി ഹാമർ ത്രോ മത്സരങ്ങൾ; വോളണ്ടിയർമാരായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ അതീവ സുരക്ഷയിൽ ഹാമർ ത്രോ മത്സരങ്ങൾ. പെൺകുട്ടികളുടെ ജൂനിയർ വിഭാഗം ഹാമർ ത്രോയിൽ എറണാകുളത്തിന്റെ ബ്ലെസി ദേവസ്യ മീറ്റ് റെക്കോഡോടെ സ്വർണം നേടി.
പാലായിലെ ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച സംഭവം കണക്കിലെടുത്ത് കർശന സുരക്ഷയിലാണ് ഇക്കുറി സംസ്ഥാന സ്‌കൂൾ കായികോത്സവത്തിലെ ഹാമർ ത്രോ മത്സരങ്ങൾ നടത്തിയത്. അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ മാനദണ്ഡങ്ങൾ പാലിച്ച് നിർമിച്ച ഹാമർകേജിലായിരുന്നു മത്സരങ്ങൾ. ഇതിനു പുറമേ, ത്രോ ഇനങ്ങളുടെ സമയക്രമവും വ്യത്യസ്തമായിരുന്നു. വളണ്ടിയർമാരായി വിദ്യാർത്ഥികളെയാരെയും നിയോഗിച്ചില്ല. വിദഗ്ധ പരിശീലനം ലഭിച്ച മുതിർന്ന ഒഫീഷ്യൽസാണ് മത്സരം പൂർണമായും നിയന്ത്രിച്ചത്.
എറണാകുളം മാതിരപ്പള്ളി എംഎ കോളേജ് സ്‌പോർട്‌സ് ഹോസ്റ്റലിലെ വിദ്യാർത്ഥിനിയായ ബ്ലെസി ദേവസ്യ 52.38 മീറ്റർ എറിഞ്ഞാണ് റെക്കോഡ് സ്വന്തമാക്കിയത്. സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ പാലക്കാട് പറളി സ്‌കൂളിലെ ശ്രീവിശ്വയാണ് സ്വർണം നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here