കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടി
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടി. വെടിവയ്പ്പിലെ മുഖ്യസൂത്രധാരന്‍ ഡോ. അജാസിനേയും മോനായിയേയും പിടികൂടാനാണ് ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുന്നത്.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ മുഖ്യ സൂത്രധാരന്‍ കൊല്ലം സ്വദേശി ഡോക്ടര്‍ അജാസും, മറ്റൊരു പ്രതിയായ മോനായിയും ദുബായിയില്‍ ഉണ്ടെന്ന് കൃത്യമായ വിവരം ലഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുന്നത്. കേസിലെ അഞ്ചും ആറും പ്രതികളായ അജാസിനും, മോനായിക്കുമെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ദുബായില്‍ പ്രതികള്‍ താമസിക്കുന്ന സ്ഥലത്തേക്കുറിച്ചുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടിയുടെ പക്കല്‍ കള്ളപ്പണമുണ്ടെന്ന് രവീ പൂജാരിയേയും, വെടിവച്ച സംഘത്തേയും ധരിപ്പിച്ചായിരുന്നു അജാസ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്.
സിനിമ മേഖലയിലെ അജാസിന്റെ ബന്ധത്തെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. രണ്ട് സിനിമകള്‍ നിര്‍മിക്കാന്‍ അജാസ് ഉപയോഗിച്ച പണം ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി ഉണ്ടാക്കിയതാണോയെന്നും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. അതേ സമയം മോനായിയെ പിടികൂടിയാല്‍ മാത്രമേ കേസില്‍ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിന്റെ പങ്ക് വ്യക്തമാക്കൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here