രാജ്കുമാര്‍ കസ്റ്റഡി മരണം; പൊലീസിന്റെ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി
നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണം കേസില്‍ പൊലീസിന്റെ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടത്തിയ പൊലീസിന്റെ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടാണ് ആറ് മാസമായി നടപടി ഇല്ലാതെ ഫയലില്‍ ഉറങ്ങുന്നത്.
റേഞ്ച് ഡിഐജി അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് 24-ന് ലഭിച്ചു. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസ് അതിക്രമങ്ങള്‍ കൃത്യമായി പറയുന്നതായിരുന്നു കൊച്ചി റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തില്‍ എസ്പി കെബി വേണുഗോപാലിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നു. ഡിവൈഎസ്പി ഷംസ്, സെപ്ഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെഎ അബ്ദുള്‍ സലാം എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈ മാസത്തില്‍ അന്വേഷണം നടത്തി എഡിജിപി ലോ ആന്റ് ഓഡര്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ആഭ്യന്തര വകുപ്പില്‍ എത്താതെ നടപടിയില്ലാതെ കുടുങ്ങി കിടക്കുന്നത്.
ഹരിത ഫിനാന്‍സ് തട്ടിപ്പിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത രാജ് കുമാറിനെ ജൂണ്‍ 12 മുതല്‍ 16 വരെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്റെ വിശ്രമ മുറിയില്‍ ക്രൂരമായ മര്‍ദനത്തിനിരയാക്കുകയായിരുന്നു.
16-ന് കോടതിയില്‍ ഹാജരാക്കി പീരുമേട് ജയിലിലേക്കു റിമാന്‍ഡ് ചെയ്ത രാജ്കുമാര്‍, ജൂണ്‍ 21-ന് പീരുമേട് സബ് ജയിലില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
Story Highlights- Rajkumar death in custody, Police department, investigated report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here