കേരള കോണ്‍ഗ്രസ് എം; ഇരുവിഭാഗങ്ങളുടെയും സംസ്ഥാന കമ്മിറ്റി യോഗം നാളെ
ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിജെ ജോസഫ് കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മറ്റി നാളെ തൊടുപുഴയില്‍ വിളിച്ച് ചേര്‍ക്കും. പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ട് എംപി മാര്‍ക്കും രണ്ട് എംഎല്‍എമാര്‍ക്കുമെതിരായ നടപടിയും അജണ്ടയില്‍ ഉണ്ടാകും. അതേ സമയം നാളെ കോട്ടയത്ത് ജോസ് കെ മാണിയും സംസ്ഥാന കമ്മറ്റി വിളിച്ചിട്ടുണ്ട്.
പിജെ ജോസഫ് വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന കമ്മറ്റിയുടെ പ്രധാന അജണ്ട ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നോരുക്കങ്ങളാണ്. റിട്ടേണിംഗ് ഓഫീസറെ തെരഞ്ഞെടുക്കല്‍, തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്ക് കത്തയക്കല്‍, തിയതി നിശ്ചയിക്കല്‍ തുടങ്ങിയവയാകും ചര്‍ച്ചക്കെത്തുക. പക്ഷെ എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ്, എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടന്‍ എന്നിവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയും കമ്മറ്റിയുടെ അജണ്ടയിലുണ്ട്.
കോട്ടയത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ചിഹ്നം സംബന്ധിച്ച് പിജെ ജോസഫിന് അനുകൂലമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ജോസഫ് വിഭാഗത്തിന് ആവേശം നല്‍കുന്നുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം ജോസ് പക്ഷത്ത് നിന്ന് ഏറെപ്പേര്‍ ഒപ്പം ചേര്‍ന്നുവെന്നും നിഷ്പക്ഷരായവരെ കൂടെകൂട്ടാനായേക്കുമെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ. അതേ സമയം, ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റിയില്‍ നാനൂറോളം പേര് പങ്കെടുത്തതിലാണ് ജോസ് പക്ഷത്തിന്റെ പ്രതീക്ഷ. അത്രയും പേരെ ഇത്തവണയും അണിനിരത്തുന്ന ശക്തിപ്രകടനമാകും ജോസ് പക്ഷം നാളെ ഉദ്ദേശിക്കുന്നത്. ഇരുപക്ഷത്തിനും സംസ്ഥാന കമ്മറ്റിയിന്മേലുള്ള മേല്‍ക്കൈ തെളിയിക്കുന്നതിനുള്ള അവസരം കൂടിയാകും നാളത്തെ സമ്മേളനങ്ങള്‍.
Story Higlights- PJ Joseph, Kerala Congress M, jose k mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here