വനിതാ ഉദ്യോഗസ്ഥർക്ക് അശ്ലീല സന്ദേശമയച്ചു: മുൻ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ആരോപണവുമായി കോൺഗ്രസ്
മുൻ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ്. വനിതാ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സിൻഹ സ്ഥിരമായി അശ്ലീല സന്ദേശങ്ങളയക്കുകയും മോശമായി പെരുമാറുകയും ചെയ്യാറുണ്ടെന്ന് കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല പത്രസമ്മേളനത്തിൽ ആരോപിച്ചു. തെളിവായി സ്‌ക്രീൻ ഷോട്ടുകൾ കൈയിലുണ്ടെന്ന് ചാമക്കാല ട്വന്റിഫോറിനോട്.
അഞ്ച് വനിതാ ഐഎഎസ് ഉദ്യോഗസ്ഥർ സിൻഹക്കെതിരെ പരാതിയുമായി സർക്കാരിനെ സമീപിച്ചെങ്കിലും ഇയാളെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ചാമക്കാല പറഞ്ഞു.
വിഷയത്തിൽ മസൂറി ഐഎഎസ് അക്കാദമി മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും ഇത് സർക്കാർ മുക്കിയതായെന്നാണ് ആക്ഷേപം. സിൻഹക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുണ്ട്.
തൽസ്ഥാനത്ത് നിന്ന് സിൻഹയെ മാറ്റിയതിന് പിന്നാലെയാണ് ചാമക്കാല ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വനിതാ ഐഎഎസ് ഉദ്യോഗസ്ഥരോടുളള സിൻഹയുടെ മോശം പെരുമാറ്റമാണ് സ്ഥാനചലനത്തിന് കാരണമെന്നാണ് ആക്ഷേപം.
സിൻഹ നിരന്തരം തനിക്ക് എസ്എംഎസും വാട്‌സ്ആപ്പ് സന്ദേശങ്ങളും അയക്കുന്നതായി യുവ വനിത ഐഎഎസ് ഉദ്യോഗസ്ഥ പരാതിപ്പെട്ടിട്ടുണ്ട്. ജൂനിയർ ഐഎഎസ് ഓഫീസറോട് മോശമായി പെരുമാറിയതിനെത്തുടർന്ന് അവരുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടിയൊന്നും ഉണ്ടായില്ല. ട്രെയിനിംഗിലുളള രണ്ട് വനിതാ ഐഎഎസ് ഉദ്യോഗസ്ഥരോടും ഇയാൾ മോശമായി പെരുമാറിയിരുന്നു.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സിൻഹയുടെ പ്രതികരണം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ബിശ്വനാഥ് സിൻഹയെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചത്.
ias officer bishwanath sinha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here