തകര്‍ച്ചാ ഭീഷണി നേരിടുന്ന വര്‍ക്കല പാപനാശം കുന്നുകളെ തിരിഞ്ഞു നോക്കാതെ അധികാരികള്‍
തകര്‍ച്ചാ ഭീഷണി നേരിടുന്ന വര്‍ക്കല പാപനാശം കുന്നുകളെ തിരിഞ്ഞു നോക്കാതെ അധികാരികള്‍. തിരുവമ്പാടി മുതല്‍ ബലിമണ്ഡപം വരെയുള്ള ക്ലിഫിന്റെ മിക്ക ഭാഗങ്ങളും തകര്‍ച്ചാ ഭീഷണിയിലാണ്. സെസിന്റെ പഠന റിപ്പോര്‍ട്ട് വന്നതിനു ശേഷം സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകാമെന്നാണ് അധികാരികളുടെ തീരുമാനം.
വര്‍ക്കല ക്ലിഫില്‍ നിന്ന് തീരത്തിന്റെ ഭംഗി ആസ്വദിക്കുന്നത് സഞ്ചാരികളുടെ ഇഷ്ടവിനോദമാണ്. എന്നാല്‍ ക്രിസ്തുമസ് – പുതുവത്സര സീസണായിട്ടും ക്ലിഫുകളുടെ സംരക്ഷണത്തിനായി അധികാരികള്‍ തയാറാകുന്നില്ല. ജിയോ ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിക്കാന്‍ ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ തീരുമാനിച്ച കുന്നിന്റെ പലഭാഗങ്ങളും വിള്ളല്‍വീണ് ഏതുനിമിഷവും പൂര്‍ണമായും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.
വിള്ളലുകള്‍ വീണ ഭാഗം ബലപ്പെടുത്താനോ വീണ്ടും ഇടിയുന്നത് തടയാനോ കഴിഞ്ഞ രണ്ട് വര്‍ഷമായി അധികാരികളുടെ ഭാഗത്തു നിന്ന് നടപടിയുണ്ടായിട്ടില്ല. സെസിന്റെ പഠന റിപ്പോര്‍ട്ട് വന്നതിനു ശേഷം സ്ഥിരമായുള്ള സംരക്ഷണ നടപടികള്‍ ആരംഭിക്കാമെന്നാണ് അധികാരികളുടെ തീരുമാനം.
2013 ല്‍ കുന്ന് വലിയ തോതില്‍ ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ക്ലിഫ് സന്ദര്‍ശിക്കുകയും ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ, സെസ്, ജിയോളജി വകുപ്പ് എന്നിവ സംയുക്തമായി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടു സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here