മാര്‍ക്ക് ദാന വിവാദം: എംജി സര്‍വകലാശാല കുരുക്കിലേക്ക്; വിദ്യാര്‍ത്ഥികള്‍ മാനനഷ്ടക്കേസ് നല്‍കും
മാര്‍ക്ക് ദാനത്തിന്റെ ആനുകൂല്യം ലഭിച്ചവരുടെ പട്ടികയില്‍ റീവാല്യുവേഷനില്‍ ജയം നേടിയവര്‍ ഉള്‍പ്പെട്ട സംഭവത്തില്‍ എംജി സര്‍വകലാശാല കുരുക്കിലേക്ക്. ജോലിയും ഉപരിപഠന സാധ്യതയും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കും. നാളെ കോട്ടയത്തെത്തുന്ന ഗവര്‍ണര്‍ ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ വിശദീകരണം ചോദിച്ചേക്കും.
പരീക്ഷാ നടത്തിപ്പിലെയും ഫലപ്രഖ്യാപനത്തിലെയും വിശ്വാസ്യത ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് സര്‍വകലാശാലയില്‍ നിന്ന് കഴിഞ്ഞ നാളുകളില്‍ പുറത്തു വന്നത്. പരീക്ഷയെഴുതി ജയിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മോഡറേഷന്‍ റദ്ദാക്കിയവര്‍ക്കൊപ്പം തിരികെ വിളിച്ചിരുന്നു. തുടര്‍ച്ചയായി സപ്ലിമെന്ററി പരീക്ഷയെഴുതിയിട്ടും ബിടെക് ജയിക്കാതെ വന്നതോടെ, അഞ്ച് മാര്‍ക്ക് നിയമവിരുദ്ധമായി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് പഠിച്ച് പരീക്ഷയെഴുതി ജയിച്ചവരേയും തിരുകി കയറ്റിയത്.
കോതമംഗലം എംഎ കോളജിലെയും മുവാറ്റുപുഴ സിസാറ്റിലെയും വിദ്യാര്‍ത്ഥികളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടു പോയത്. സംഭവം വീഴ്ച്ചയാണെന്ന് കണ്ടെത്തിയതോടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ മഹാത്മ ഗാന്ധി സര്‍വകലാശാല നടപടിയെടുത്തു. സര്‍വകലാശാലയുടെ വീഴ്ച്ചയെ തുടര്‍ന്ന് പഠനവും തൊഴില്‍ സാധ്യതകളും മുടങ്ങിയതോടെ ഈ രണ്ട് വിദ്യാര്‍ത്ഥികള്‍ നിയമ നടപടിക്കൊരുങ്ങുകയാണ്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സര്‍വകലാശാലയില്‍ നിന്ന് നേരിട്ട് വിശദീകരണം തേടിയേക്കും. വ്യാഴാഴ്ച കോട്ടയത്തെത്തുന്ന ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ് ഹൗസിലാണ് തങ്ങുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here