എംഇഎസ് കോളേജിൽ പ്രിൻസിപ്പലിനെ കോളേജിൽ വരാൻ അനുവദിക്കുന്നില്ലെന്ന് പരാതി

കണ്ണൂർ കൂത്തുപറമ്പ് എംഇഎസ് കോളേജിൽ പ്രിൻസിപ്പലിനെ എസ്എഫ്‌ഐ പ്രവർത്തകർ കോളേജിൽ വരാൻ അനുവദിക്കുന്നില്ലെന്ന് പരാതി. എസ്എഫ്‌ഐ പ്രവർത്തകരായ മൂന്ന് പേർക്ക് അനധികൃതമായി ഹാജർ നൽകാത്തത് കൊണ്ടാണ് എസ്എഫ്‌ഐ തനിക്ക് വിലക്കേർപ്പെടുത്തിയതെന്ന് പ്രിൻസിപ്പൽ പ്രൊഫ. എൻ. യൂസഫ് ആരോപിച്ചു.
കുത്തുപറമ്പ് എംഇഎസ് കോളേജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികളായ പതിനാല് പേർക്കാണ് ഹാജരില്ലാത്തതിനാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ വൈസ് ചെയർമാനുമായ ഷൈൻ, നേതാക്കളായ വിശാൽ പ്രേം, മുഹമ്മദ് എന്നിവരും ഇതിലുൾപ്പെടുന്നു. ഇവരെ താത്ക്കാലികമായി പരീക്ഷയെഴുതാൻ പ്രിൻസിപ്പൽ അനുവദിച്ചെങ്കിലും സർവകലാശാല പരീക്ഷാ ഫലം തടഞ്ഞുവെച്ചു. കഴിഞ്ഞ മാസം ഒൻപതിന് കോളേജിലെത്തിയ തന്നെ എസ്എഫ്‌ഐ- സിപിഐഎം പ്രവർത്തകർ ചേർന്ന് തടഞ്ഞെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രിൻസിപ്പൽ ആരോപിക്കുന്നു.
രണ്ട് വർഷം മുൻപാണ് കൂത്തുപറമ്പ് എംഇഎസ് കോളേജിന്റെ പ്രിൻസിപ്പലായി പ്രൊഫ. എൻ യൂസഫ് ചാർജ് എടുക്കുന്നത്. തലശ്ശേരി ബ്രണ്ണൻ കോളേജിലും മൊകേരി ഗവൺമെന്റ് കോളേജിലും പ്രിൻസിപ്പളായി സേവനമനുഷ്ഠിച്ച എൻ.യൂസഫ്ഇടത് അധ്യാപക സംഘടനയായ എകെജിസിടിഎയുടെ സജീവ പ്രവർത്തകൻ കൂടിയാണ്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഗവർണർക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാൻ ഒരുങ്ങുകയാണ്.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നന്നും മാനേജ്‌മെന്റിന്റെ നിർദേശപ്രകാരം പ്രിൻസിപ്പൽ അവധിയിൽ പ്രവേശിച്ചതാണെന്നുമാണ് എസ്എഫ്‌ഐയുടെ വിശദീകരണം.
Story highlight: SFI activists, at MES college, principal is not allowed to come to college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here