എൻഐഎ നിയമത്തിനെതിരെ ചത്തീസ്ഗഢ് സർക്കാർ സുപ്രിംകോടതിയിൽ

ഒന്നാം യുപിഎ സർക്കാർ കാലത്ത് പ്രാബല്യത്തിൽ കൊണ്ടുവന്ന എൻഐഎ നിയമത്തിനെതിരെ ചത്തീസ്ഗഢ് സർക്കാർ സുപ്രിംകോടതിയിൽ. നിയമം സംസ്ഥാന സർക്കാറിന് പൊലീസിനെ ഉപയോഗിച്ചുള്ള സകേസന്വേഷണത്തിനുള്ള അധികാരത്തെ ദുർബലപ്പെടുത്തുന്നതെന്നും കേന്ദ്രത്തിന്റെ അധികാരത്തിന് മിതത്വം കൽപിക്കുന്നു എന്നും ചൂണ്ടിക്കാട്ടി നിയമത്തിലെ സാധുത പരിശോധിക്കണമെന്ന ആവശ്യത്തിന്മേലാണ് ചത്തീസ്ഗഢ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ആർട്ടിക്കിൾ 131 പ്രകാരം കേരള സർക്കാർ സുപ്രിംകോടതിയിൽ സ്യുട്ട് ഫയൽ ചെയ്തതിന് പിന്നാലെയാണ് ചത്തീസ്ഗഢും ആർട്ടിക്കിൽ 131 ന്റെ പിൻബലത്തിൽ നിയമപോരാട്ടത്തിനൊരുങ്ങുന്നത്. ഭീകരവാദവുമായി ബന്ധപ്പെട്ട് കേസുകളിൽ എൻഐഎ അന്വേഷണം ആരംഭിക്കുന്നതിന് മുൻപായി സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ചുകൊണ്ടുള്ള ഒരു വ്യവസ്ഥയും നിയമം സാധുത ചെയ്യുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥയെ ബാധിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
പി. ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് എൻഐഎ നിയമം പാർലമെന്റിൽ പാസാക്കുന്നത്. എന്നാൽ, കഴിഞ്ഞ വർഷം നിയമത്തിൽ വരുത്തിയ ഭേദഗതി അനുസരിച്ച് സംസ്ഥാന പൊലീസ് ചുമത്തുന്ന യുഎപിഎ കേസുകളിൽ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ തന്നെ എൻഐഎയ്ക്ക് വ്യക്തികളുടെ മേൽ കേസെടുക്കാനാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here