ഓസ്‌ട്രേലിയയിൽ വീണ്ടും കാട്ടുതീ; കാൻബറ വിമാനത്താവളത്തിൽ നിന്നുമുള്ള സർവീസുകൾ മുടങ്ങി
ആശങ്ക വിതച്ച് ഓസ്‌ട്രേലിയയിൽ വീണ്ടും കാട്ടുതീ. അന്തരീക്ഷ താപനിലയിലുണ്ടായ വർധനയും ശക്തമായ കാറ്റുമാണ് വീണ്ടും കാട്ടുതീ പടരാൻ കാരണമായത്.
കനത്ത ചൂടിനെയും ശക്തമായ കാറ്റിനെയും തുടർന്ന് ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കൻ ഭാഗത്ത് വീണ്ടും കാട്ടുതീ വ്യാപിച്ചതോടെ സിഡ്‌നി വിഷപ്പുക കൊണ്ട് മൂടി. തലസ്ഥാനനഗരിയായ കാൻബെറയിൽ പുക വ്യാപിച്ചത് മൂലം കാൻബറ വിമാനത്താവളത്തിൽ നിന്നുമുള്ള സർവീസുകൾ മുടങ്ങി. സർവീസുകളെ ബാധിക്കുമെന്നതിനാൽ വിമാനത്താവളം താത്ക്കാലികമായി അടക്കുന്നതായി അധികൃതർ അറിയിച്ചു.
കാട്ടുതീ വളരെ വേഗത്തിൽ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് പലയിടങ്ങളിലും റോഡിലൂടെയുള്ള ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നതായും ട്രാഫിക് പൊലീസ് ട്വിറ്ററിൽ കുറിച്ചു. ഈ പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതരുടെ നിർദേശമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ച മഴ ഓസ്‌ട്രേലിയൻ ജനതക്ക് ആശ്വാസമായതിനു തൊട്ടുപിന്നാലെയാണ് വീണ്ടും കാട്ടുതീ വ്യാപിക്കുന്നതെന്നത് ആശങ്കാജനകമാണ്. ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയർന്ന മലനിരകൾ സ്ഥിതിചെയ്യുന്ന സ്‌നോവി മൗണ്ടെയ്‌നിലും ബീഗ വാലിയിലുമായി പടരുന്ന കാട്ടുതീകൾ ഭീതി പടർത്തുന്ന സാഹചര്യത്തിൽ പ്രദേശവാസികളോട് വീടുകളൊഴിഞ്ഞുപോകണമെന്ന് അധികൃതർ നിർദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here