തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഫെബ്രുവരി 14നകം പൂർത്തിയാക്കണമെന്ന് തിരുവനന്തപുരം നഗരസഭ

തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഫെബ്രുവരി 14നകം പൂർത്തിയാക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകി തിരുവനന്തപുരം നഗരസഭ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം ഫെബ്രുവരി 28ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. അതേ സമയം 20 ദിവസത്തിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാനാവില്ലെന്ന് ബി.ജെ.പി നിലപാടെടുത്തു.
2015 തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക പ്രകാരം 6 അര ലക്ഷത്തോളം വോട്ടർമാരായിരുന്നു നഗരസഭയിലെ നൂറു വാർഡുകളിലായി ഉണ്ടായിരുന്നത്.
അഞ്ച് വർഷത്തിനുള്ളിൽ, മരണപ്പെട്ടവരെയും സ്ഥലം മാറി പോയവരെയൊക്കെ കണ്ടെത്തി കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കണം.18 കഴിഞ്ഞവരെ പട്ടികയിൽ ചേർത്ത് പുതുക്കണം. കുറഞ്ഞ ദിവസത്തിനുള്ളിൽ നഗരസഭയ്ക്ക് ചെയ്ത് തീർക്കാനുള്ളത് ശ്രമകരമായ ജോലിയാണ്. ഇതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായിരുന്നു, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം നഗരസഭയിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നത്.
സി.പി.എം, സി.പി.ഐ, കോൺഗ്രസ്, മുസ്ലീം ലീഗ്, ബിജെപി, കോൺഗ്രസ് എസ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 20 ദിവസത്തിനുള്ളിൽ നീണ്ട ഈ പ്രക്രിയ പൂർത്തിയാക്കണമെന്ന് പറയുന്നത് അശാസ്ത്രീയമെന്ന് ബിജെപി പറഞ്ഞു.
എന്നാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാനാകുമെന്ന് ഭരണപക്ഷവും നഗരസഭാ അധികൃതരും വ്യക്തമാക്കുന്നു.
Story Highlights: Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here