തിരുവനന്തപുരത്ത് യുവാവിനെ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയ സംഭവം; മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെ മണ്ണ് മാഫിയ ജെസിബി ഇ ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തു. പ്രതികളുമായി ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. അതേ സമയം, മരിച്ച സംഗീത് കുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
കേസിലെ മുഖ്യപ്രതികളായ സജു, ഉത്തമൻ എന്നിവരുമായി മണ്ണ് ഇടപാട് നടത്തിയിരുന്നവരാണ് കസ്റ്റഡിയിലായത്. ഇതിൽ കാട്ടാക്കട സ്വദേശി ഉണ്ണി സംഭവം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ പിടിയിലായ ജെസിബി ഓപ്പറേറ്റർ വിജിനെ കോടതി 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
മുഖ്യ പ്രതികളായ സജു, ഉത്തമൻ എന്നിവർ തമിഴ് നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. പ്രതികൾ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് സ്ഥലം എംഎൽഎ ഐബി സതീഷ് പറഞ്ഞു.
മരിച്ച സംഗീത് കുമാറിന്റെ മൃതദേഹം രാവിലെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് മണ്ണ് മാഫിയ സംഘം സംഗീത് കുമാറിനെ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയത്. സ്വന്തം ഭൂമിയിൽ നിന്ന് മണ്ണ് കടത്താൻ ശ്രമിച്ചത് സംഗീത് കുമാർ തടഞ്ഞതിനായിരുന്നു ക്രൂരത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here