പൗരത്വ നിയമ ഭേദഗതി; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മുംബൈയിൽ
പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തുകൊണ്ട് നിയമ ഭേദഗതിയെ എതിർക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘പൗരത്വ ഭേദഗതി വർഗീയതയ്ക്കെതിരെ ദേശീയ പോരാട്ടം’ എന്ന വിഷയത്തില്‍ മുംബൈ കളക്ടീവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വ നിയമ ഭേദഗതിയെ എതിർക്കാൻ മൂന്ന് കാരണങ്ങളാണുള്ളത്. അതിൽ ആദ്യത്തേത് നിയമ ഭേദഗതി ഭരണഘടനയ്ക്കും ഭരണഘടനയുടെ ആത്മാവിനും എതിരാണെന്നതാണ്. രണ്ടാമത്, അത് അങ്ങേയറ്റം വിവേചനപരവും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുമായതുകൊണ്ടാണ്. മൂന്നാമത്തെ കാര്യം, ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാർ ആശയത്തെ അടിച്ചേൽപ്പിക്കുന്ന ഒന്നാണിതെന്നത് ആണെന്നും പിണറായി വിജയൻ വിശദമാക്കി.
ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉപയോഗിച്ച അതേ തന്ത്രമാണ് ഇന്ന് സാമുദായിക സംഘടനകൾ പ്രയോഗിക്കുന്നത്. ജനങ്ങളെ മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും ഇതേ തന്ത്രമാണ് ബ്രിട്ടീഷുകാർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പണ്ട് തങ്ങളുടെ പ്രസ്ഥാനം കോളനിവാഴ്ചയ്ക്കെതിരെ പോരാടിയിരുന്നുവെങ്കിൽ ഇന്ന് വർഗീയതയ്ക്കെതിരെ പോരാടുകയാണ്.
പൗരത്വ നിയമ ഭേദഗതി എതിർത്ത് കേരളം പ്രമേയം പാസാക്കിയിരുന്നു. ഈ മാതൃക പിന്തുടരണം എന്ന ആവശ്യവുമായി മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങൾക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ സംസ്ഥാനം നിയമ ഭേദഗതിക്കെതിരെ കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു.
pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here