കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആരോഗ്യമന്ത്രി
കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. പെൺകുട്ടിക്ക് രോഗലക്ഷണങ്ങൾ കുറവാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1794 ആയി. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1723 പേർ വീടുകളിലും 71 പേർ ആശുപത്രിയിലും നിരീക്ഷണത്തിലുള്ളത്. പുതിയ പോസിറ്റീസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും പരിശോധനയും നിരീക്ഷണവും ശക്തമായി തുടരും. ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിൽ തന്നെ. പുനൈ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ച 38 സാമ്പിളുകളിൽ 24 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചതിൽ എല്ലാം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ പരിശോധനക്കായി അയച്ച രണ്ടാമത്തെ സാമ്പിൾ റിസൾട്ട് വരാനുണ്ട്.
തൃശൂർ ജില്ലയിൽ 133 പേർ വീടുകളിലും 22 പേർ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ജനറൽ ആശുപത്രിയിൽ 7 പേരും, മെഡിക്കൽ കോളേജ് ആശുപത്രിയിൽ 14 പേരും വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ ഒരാളുമാണ് ചികിത്സയിലുള്ളത്. വടക്കാഞ്ചേരിയിൽ നിരീക്ഷണത്തിലുള്ളയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ കേസിൽ മൂന്ന് പേരെ പൊലീസ് തൃശൂരിൽ അറസ്റ്റ് ചെയ്തു. ഇവർ പ്രചരിപ്പിച്ച വ്യാജ സന്ദേശം ഫോർവേഡ് ചെയ്തവരും സൈബർ കേസിൽ പ്രതികളാകും.
സാമ്പിളുകളുടെ പരിശോധന വേഗത്തിലാക്കുന്നതിനായി പൂനൈയിൽ നിന്നുള്ള സംഘം നാളെ ആലപ്പുഴയിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ. ഇവരുടെ മേൽനോട്ടത്തിൽ ഇനിയുള്ള സാമ്പിളുകൾ ആലപ്പുഴയിലെ ലാബിൽ പരിശോധിക്കാനാണ് തീരുമാനം. വുഹാനിൽ നിന്നെത്തിയവരുടെ കുടുംബാംഗങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here