കണ്ണൂരിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന ഡിസിസി ഓഫീസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

കണ്ണൂരിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന ഡിസിസി ഓഫീസ് കെട്ടിടവും ഭൂമിയും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. കെട്ടിടം നിർമാണത്തുക കിട്ടാത്തതിനാൽ കരാറുകാരൻ സമർപ്പിച്ച ഹർജിയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കണ്ണൂരിലെ പുതിയ ഡിസിസി ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ കരാർ ഏറ്റെടുത്ത ഫാസ്റ്റ് ലൈൻ പ്രൊജക്ട് മാനേജിംഗ് പാർട്ണർ പിവി അഖിൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഒന്നരക്കോടി രൂപയുടെ സെക്യൂരിറ്റി നൽകിയില്ലെങ്കിൽ 47 സെന്റ് ഭൂമിയും കെട്ടിടവും ജപ്തി ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നിർമാണ പ്രവൃത്തിയുടെ കണക്കെടുപ്പിനായി അഭിഭാഷക കമ്മീഷനെയും നിയമിച്ചു. എതിർകക്ഷിയായ ഡി.സി.സി പ്രസിഡൻറിന് അടിയന്തര നോട്ടീസ് നൽകാനും ഉത്തരവായി. അന്തിമ വിധിക്ക് വിധേയമായി ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. നാല് കോടി രൂപയാണ് നിർമാണ ചെലവ് വകയിരുത്തിയിരുന്നത്.
2014ലാണ് നിർമാണം തുടങ്ങിയത്. ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഡിസിസി ഓഫീസിന്റെ 95 ശതമാനം നിർമാണവും പൂർത്തിയായി. 85 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചതെന്നാണ് ഹർജി. ജപ്തി നടപടി ഉടനുണ്ടാകും. നിർമാണ കരാറിൽ ആർബ്രിട്ടേഷൻ ഇടപെടൽ വേണമെന്ന കരാറുകാരന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാൽ കോടതിയുടെ ജപ്തി ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ പ്രതികരണം.
Story Highlights- DCC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here