കൊവിഡ് 19; കേരളത്തിലെ ബിവറേജസ് ഔട്ട്‌ലറ്റുകൾ അടച്ചിടണം; കേന്ദ്രത്തിന് പരാതിയുമായി കേരള പീപ്പിൾസ് ഫ്രണ്ട്
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ബിവറേജസ് ഔട്ട്‌ലറ്റുകൾ പൂട്ടണമെന്ന് പരാതി. കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻപാകെ കേരള പീപ്പിൾസ് ഫ്രണ്ട് ആണ് പരാതി നൽകിയത്.
ജനതാ കർഫ്യൂ അടക്കം പ്രഖ്യാപിച്ച് രാജ്യം കൊറോണ പ്രതിരോധം ശക്തമാക്കവേയാണ് സംസ്ഥാന സർക്കാർ തന്നെ നിയന്ത്രണങ്ങൾ ലംഘിക്കുന്നതെന്ന് കേരള പീപ്പിൾസ് ഫ്രണ്ട് പരാതിയിൽ പറയുന്നു. കൊവിഡ് കേസുകളിൽ മഹാരാഷ്ട്രയ്ക്ക് പിന്നിൽ രണ്ടാമതാണ് കേരളം. കർശന സുരക്ഷ ഏർപ്പെടുത്തിയില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകും. സാഹചര്യം ഇതായിരിക്കെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറന്നു പ്രവർത്തിക്കുന്നത്. കനത്ത തിരക്കാണ് എല്ലാ ഔട്ട്‌ലെറ്റുകളിലും ഉള്ളതെന്നും പരാതിയിൽ കേരള പീപ്പിൾസ് ഫ്രണ്ട് ആരോപിക്കുന്നു.
ഐഎംഎ ഉൾപ്പെടെയുള്ള സംഘടനകൾ ബിവറേജുകൾ അടയ്‌ക്കേണ്ട സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ, വരുമാനം നിലയ്ക്കുമെന്ന കാര്യം മുൻനിർത്തി സർക്കാർ നിർദേശം അവഗണിക്കുകയാണുണ്ടായത്. കേന്ദ്ര മുന്നറിയിപ്പുകൾ പോലും സംസ്ഥാനം കാറ്റിൽ പറത്തുകയാണെന്നും ആരോഗ്യമന്ത്രാലയം അടിയന്തര ഇടപെടൽ നടത്തണമെന്നും കേരള പീപ്പിൾസ് ഫ്രണ്ട് വ്യക്തമാക്കി. അതേസമയം പരാതി പരിഗണിച്ച ആരോഗ്യ മന്ത്രാലയം വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്.
story highlights: kerala peoples front, complaint about not closing beverages outlets in corona pandemic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here