ഇറ്റലിയിലും സ്‌പെയിനിലും കൊവിഡ് മരണനിരക്കില്‍ കുറവ്; ലോക്ക് ഡൗണ്‍ നീട്ടി രാജ്യങ്ങള്‍
കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 18,849 ആയപ്പോള്‍ സ്‌പെയിനിലേത് 15,970 ആയി. സ്‌പെയിനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 157053 ഉം ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം 147577 ഉം ആണ്.
ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്കില്‍ കുറവ് വന്നിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള സ്‌പെയിനില്‍ 24 മണിക്കൂറിനുള്ളില്‍ 523 പേരാണ് മരിച്ചത്. രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം 3831 ആണ്. കൊറോണ ഏറ്റവും കൂടുതല്‍ മരണം വിതച്ച ഇറ്റലിയില്‍ ഇന്ന് 570 പേരാണ് മരിച്ചത്. ഇന്ന് മാത്രം 3951 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ 7,371 പേരും ഇറ്റലിയില്‍ 3,497 പേരും അതീവ ഗുരുതരാവസ്ഥയിലാണ്. ഇറ്റലിയില്‍ നൂറിലധികം ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 80 പേരും വൈറസ് വ്യാപനം രൂക്ഷമായ വടക്കന്‍ ഇറ്റലിയില്‍ സേവനം അനുഷ്ഠിച്ചവരാണ്.
ഇറ്റലിയില്‍ മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടി. ഘട്ടം ഘട്ടമായി മാത്രമാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്ന് പ്രധാനമന്ത്രി ജിസെപ്പെ കോണ്ടെ പറഞ്ഞു. സ്‌പെയിനില്‍ കോവിഡ് വ്യാപനം പാരമ്യത്തിലെത്തിയെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ജനജീവിതം സാധാരണ നിലയിലാകാന്‍ സമയമെടുക്കുമെന്നും സാഞ്ചസ് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഏപ്രില്‍ 26 വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here