ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ
ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. ചരക്ക് വാഹനങ്ങളും അടിയന്തിരഘട്ടങ്ങളിൽ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും നിരത്തിലിറക്കാം. ജോലിക്കു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, അവശ്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവനക്കാർ എന്നിവർക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാനും അനുമതിയുണ്ട്. പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവക്ക് വിലക്കില്ല. ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് കൗണ്ടറുകൾ പ്രവർത്തിക്കാം. നടന്നും സൈക്കിളിലും യാത്ര ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിലെ റോഡുകളിൽ കഴിഞ്ഞയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം ഈ ഞായറാഴ്ചയും തുടരും. പുലർച്ച ആറ് മുതൽ രാവിലെ പത്തുവരെയാണ് നിയന്ത്രണം. ഇവിടെ അടിയന്തരാവശ്യങ്ങൾക്ക് യാത്ര ചെയ്യാൻ പൊലീസിന്റെ പാസ് വാങ്ങണം.
Read Also: കേരളത്തിൽ ഇന്നും നൂറ് കടന്ന് കൊവിഡ് കേസുകൾ
സംസ്ഥാനത്ത് ഇന്നലെ 108 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിൽ നിന്നുള്ള 19 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും പാലക്കാട് ജില്ലയിൽ നിന്നുള്ള 11 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 9 പേർക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോട്ടയം ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.
ഇതിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സമ്പർക്കത്തിലൂടെ 10 പേർക്കാണ് രോഗം ബാധിച്ചത്.
Story Highlights: Complete lockdown today kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here