കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ്; മൂന്ന് പേര്‍ രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 32 വയസുള്ള വടകര നഗരസഭാ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 26ന് മുംബൈയില്‍ നിന്നു കാര്‍മാര്‍ഗം എത്തി വടകര കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 9 ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം, രോഗം ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന മൂന്ന് പേരാണ് രോഗമുക്തരായത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 23 വയസുള്ള ഓര്‍ക്കാട്ടേരി സ്വദേശിനി, എഫ്എല്‍ടിസി യില്‍ ചികിത്സയിലുള്ള 30 വയസുള്ള തൂണേരി സ്വദേശി, 37 വയസുള്ള വളയം സ്വദേശി എന്നിവരാണ് രോഗമുക്തി നേടിയത്.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 133 ഉം രോഗമുക്തി നേടിയവര്‍ 53 ഉം ആയി. ഒരാള്‍ ചികിത്സക്കിടെ മരിച്ചു. ഇപ്പോള്‍ 79 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 18 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും
55 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര്‍ കണ്ണൂരിലും ഒരാള്‍ എറണാകുളത്തും, ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും, ഒരു കണ്ണൂര്‍ സ്വദേശിയും കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.
Story Highlights: coronavirus, covid19, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here