സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗബാധിതരുടെ എണ്ണം അഞ്ചുശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം ; മന്ത്രി കെകെ ശൈലജ
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുടെ കൊവിഡ് 19 രോഗികളുടെ എണ്ണം അഞ്ചു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. നിലവില്‍ സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ പത്തുശതമാനമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് രോഗികളുടെ ആത്മഹത്യയുടെ പേരില്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്താനാവില്ല. എന്താണു സംഭവിച്ചതെന്നു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രവാസികള്‍ കേരളത്തിലേക്ക് എത്തുന്നതിന് മുന്‍പ് കൊവിഡ് പരിശോന നടത്തണമെന്നത് സര്‍ക്കാരിന്റെ തീരുമാനമല്ലെന്നും നിര്‍ദേശം മാത്രമാണെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചക്കു ശേഷമായിരിക്കും അന്തിമതീരുമാനം. സംസ്ഥാനത്ത് സമൂഹവ്യാപനം ഇതുവരെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്തു പറഞ്ഞു.
കേരളത്തിലേക്കെത്തുന്ന പ്രവാസികളുടെ സുരക്ഷമുന്‍നിര്‍ത്തിയാണ് യാത്രക്കു മുന്‍പ് കൊവിഡ് പരിശോധനയെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. പ്രായമായവരും ഗര്‍ഭിണികളും ഉള്‍പ്പെടെ മുന്‍ഗണനാപട്ടികയിലുള്ളവരാണ് സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്കിടയില്‍ കൊവിഡ് രോഗികള്‍ കൂടി യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കുന്ന സംഘടനകള്‍ കൊവിഡ് പരിശോധനക്കുള്ള അവസരം ഒരുക്കികൊടുത്താല്‍ നല്ലതാണെന്നും മന്ത്രി പറഞ്ഞു.
Story Highlights: aim is reduce number of contact covid cases by five percent; Minister KK Shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here