Advertisement

ഇടുക്കി ജില്ലയില്‍ മഴ കനത്ത നാശം വിതച്ചു; പാലങ്ങള്‍ ഒലിച്ചുപോയതായി മുഖ്യമന്ത്രി

August 8, 2020
Google News 2 minutes Read
idukki rain

ഇടുക്കി ജില്ലയില്‍ ആകെ മഴ നാശം വിതച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചപ്പാത്ത് വണ്ടിപ്പെരിയാറില്‍ പെരിയാറിനു കുറുകെയുള്ള ശാന്തിപാലം ഒലിച്ചുപോയി. വണ്ടന്‍മേട് പഞ്ചായത്തിലെ ശാസ്തനടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി ഇരുപത് ഏക്കറോളം കൃഷി നശിച്ചു. 10 വീടുകള്‍ തകര്‍ന്നു. കട്ടപ്പനയാറിന്റെ ഉത്ഭവ കേന്ദ്രമായ ചെകുത്താന്‍ മലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി വന്‍തോതില്‍ ഏലകൃഷി നശിച്ചു. കിഴക്കേ മാട്ടുക്കട്ടയില്‍ 10 ഏക്കറോളം കൃഷി ഒലിച്ചുപോയി. തേക്കടി – കൊച്ചി സംസ്ഥാന പാതയിലെ നിരപ്പേല്‍കട കൊച്ചുപാലത്തിന്റെ പകുതിയോളം ഒലിച്ചുപോയി. ജില്ലയിലെ നാലുതാലൂക്കുകളിലായി ഇതുവരെ 21 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 580 ഓളം ആളുകള്‍ ഇവിടങ്ങളിലേക്ക് മാറിതാമസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read Also : സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്ക്; ഇന്ന് 1420 പേര്‍ക്ക് കൊവിഡ്

മൂന്നാര്‍ പെട്ടിമുടിയില്‍ ഇതുവരെ കണ്ടെത്തിയത് 26 മൃതദേഹങ്ങളാണ്. ഇന്ന് 11 പേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ഹൃദയഭേദകമായ രംഗമാണ് അവിടുള്ളത്. ഒറ്റയടിക്ക് ഇല്ലാതായി പോയവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ അതിവേഗം നടത്തുന്നുണ്ട്. മരണമടഞ്ഞവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും. ചികിത്സ സര്‍ക്കാര്‍ ചെലവില്‍ നടത്തും. പ്രകൃതി ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട ഇവരെ സംരക്ഷിക്കാനും തുടര്‍ന്നുള്ള ജീവിതത്തിന് സഹായിക്കാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം – തത്സമയം

Posted by 24 News on Saturday, August 8, 2020

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം. എം. മണി എന്നിവര്‍ അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. 78 പേരാണ് ദുരന്തത്തില്‍പ്പെട്ടത്. 12 പേരെ രക്ഷപ്പെടുത്താനായി. 26 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം രാവിലെ തന്നെ പുനഃരാരംഭിച്ചിരുന്നു. എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പൊലീസ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും നാട്ടുകാരുമുണ്ട്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്.

Read Also : മൂന്നാര്‍ പെട്ടിമുടിയില്‍ കണ്ടെത്തിയത് 26 മൃതദേഹങ്ങള്‍; തെരച്ചില്‍ തുടരുന്നു: മുഖ്യമന്ത്രി

ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് വെള്ളം ഒഴുക്ക് നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയാണ്. രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള വഴിയില്‍ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുകയാണ്. വലിയ വാഹനങ്ങള്‍ ദുരന്തമുഖത്ത് എത്തിക്കുന്നതിന് ഇത് തടസം സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights idukki district rain update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here