എറണാകുളം കണ്ടൈനർ റോഡിൽ സമരം ചെയ്ത അമ്മയുടെയും മക്കളുടെയും പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം; കുടുംബത്തിന്റെ താമസം ലയൺസ് ക്ലബ് വഹിക്കും
എറണാകുളം കണ്ടൈനർ റോഡിൽ സമരം ചെയ്ത അമ്മയുടെയും മക്കളുടെയും പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം. കുട്ടികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. സ്ഥിരമായൊരു താമസ സൗകര്യം ഒരുങ്ങുന്നത് വരെ കുടുംബത്തിന്റെ താമസവുമായി ബന്ധപ്പെട്ട ചിലവുകൾ ലയൺസ് ക്ലബ് വഹിക്കും.
മക്കളുടെ ചികിത്സാ ചെലവുകൾക്കായി അമ്മയുടെ ശരീര അവയവങ്ങൾ വിൽപ്പനക്ക് എന്ന് ബോർഡ് സ്ഥാപിച്ചായിരുന്നു അമ്മയും അഞ്ചു മക്കളും എറണാകുളം കണ്ടൈനർ റോഡിൽ സമരം നടത്തിയത്. അഞ്ച് മക്കളിൽ നാല് മക്കൾക്കും ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരായതിനാൽ ചികിത്സിക്കാൻ പണമില്ലാതായതും താമസിച്ചിരുന്ന വാടകവീട്ടിൽ നിന്ന് ഇറക്കിവിട്ടതുമാണ് ഇങ്ങനെയൊരു തീരുമാനത്തിന് കാരണമെന്ന് അമ്മ പറയുന്നു. വിഷയം വാർത്തയായതോടെ ഇന്ന് രാവിലെ പത്തരയോടെ കുടുംബത്തെ മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അമ്മയുമായി ഫോണിൽ നേരിട്ട് സംസാരിച്ച ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകി.
കുടുംബത്തിന്റെ താമസവുമായി ബന്ധപ്പെട്ട ചിലവുകൾ ലയൺസ് ക്ലബ് ഏറ്റെടുക്കാമെന്ന് അറിയിച്ചതായി മുളവുകാട് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ രാജ് പറഞ്ഞു. മലപ്പുറം സ്വദേശികളാണെങ്കിലും വർഷങ്ങളായി അമ്മ ശാന്തിയും മക്കളും എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
Story Highlights – mother and children who went on strike on Ernakulam Container Road; The Lions Club will take care of the family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here