ഈ വർഷത്തെ വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്
ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു. ഏഴാച്ചേരി രാമചന്ദ്രനാണ് 44-ാം വയലാർ അവാർഡ് ലഭിച്ചിരിക്കുന്നത്. ഒരു വിർജീനിയൻ വെയിൽകാലം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശിൽപവുമാണ് അവാർഡ്.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ച ഏഴാച്ചേരി രാമചന്ദ്രൻ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. ചന്ദന മണീവാതിൽ പാതിചാരി എന്നു തുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂർ, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകൾ. ഉയരും ഞാൻ നാടാകെ, കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം) എന്നിവയാണ് ഗദ്യരൂപത്തിലുള്ള പ്രധാന കൃതികൾ.
Story Highlights – vayalar award Ezhacherry Ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here