കൊവിഷീൽഡ് സുരക്ഷിതം; അസുഖം വാക്സിൻ മൂലമല്ല: പരാതിക്കാരനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട്
കൊവിഷീൽഡ് സുരക്ഷിതമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ച ചെന്നൈ സ്വദേശിയായ സന്നദ്ധ പ്രവർത്തകൻ തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്നു കാണിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സെറം ഇൻസ്റ്റിട്യൂട്ടിൻ്റെ വിശദീകരണം. ഇതോടൊപ്പം പരാതിക്കാരനെതിരെ സെറം ഇൻസ്റ്റിറ്റ്യൂട്ട് 100 കോടി രൂപയുടെ മാനനഷ്ടക്കേസും ഫയൽ ചെയ്തിട്ടുണ്ട്.
‘സന്നദ്ധ പ്രവർത്തകൻ്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി സഹതാപമുണ്ടെങ്കിലും വാക്‌സിൻ പരീക്ഷണവും ആരോഗ്യ സ്ഥിതിയും തമ്മിൽ യാതൊരു ബന്ധവുമില്ല. ആരോഗ്യ പ്രശ്‌നത്തിൻ്റെ കാരണം വാക്‌സിൻ പരീക്ഷണമാണെന്നു സന്നദ്ധ പ്രവർത്തകൻ തെറ്റായി ആരോപിക്കുകയാണ്. വാക്‌സിൻ മൂലമല്ല ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതെന്നു മെഡിക്കൽ സംഘം വ്യക്തമായി അറിയിച്ചിട്ടും സന്നദ്ധ പ്രവർത്തകൻ കമ്പനിയുടെ പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചു.’ സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
Read Also : രാജ്യത്തെ 30 കോടി ജനങ്ങൾക്ക് അടുത്ത വർഷം ഓഗസ്റ്റോടെ കൊവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
മൂന്നാം ഘട്ട പരീക്ഷണത്തിൽ പങ്കെടുത്ത 40 കാരനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഒക്ടോബർ ഒന്നിനാണ് ഇയാൾ വാക്സിൻ എടുത്തത്. പത്തു ദിവസങ്ങൾക്കകം കടുത്ത തലവേദന, പെരുമാറ്റത്തിലുള്ള വ്യത്യാസം, പ്രകാശത്തോടും ശബ്ദത്തോടും ഉള്ള അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായതായി വക്കീൽ നോട്ടീസിൽ പറയുന്നു. സംസാരിക്കാൻ കഴിയാതായെന്നും ആരെയും തിരിച്ചറിയാൻ സാധിക്കാതായെന്നും പരാതിക്കാരൻ പറഞ്ഞു.
Story Highlights – Covishield vaccine safe, volunteer’s illness not due to dose, clarifies Serum Institute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here