പരാജയ ഭീതിയാല്‍ മുഖ്യമന്ത്രി വര്‍ഗീയതയെ കൂട്ടുപിടിക്കുന്നു: മുല്ലപ്പള്ളി
വികസന നേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്തിനാല്‍ മുഖ്യമന്ത്രി വര്‍ഗീയതെ കൂട്ടുപിടിച്ച് വിലാപം നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയ ശക്തികളുമായി തരാതരം സഖ്യമുണ്ടാക്കിയവരാണ് സിപിഐഎം.തദ്ദേശതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ പാര്‍ട്ടികളുമായി രഹസ്യ ധാരണ ഉണ്ടാക്കിയാണ് സിപിഐഎം മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് 2500 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത് സിപിഐഎമ്മിനെ സഹായിക്കാനാണ്. താന്‍ തുടര്‍ച്ചായി ഈ ആരോപണം ഉന്നയിച്ചിട്ടും സിപിഐഎമ്മിന്റെയും ബിജെപിയുടെയും നേതൃത്വം ഇതിന് മറുപടി നല്‍കാന്‍ തയാറാകാത്തത് ഇരുവരും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമീപകാലത്ത് കേരളം കേട്ട ഏറ്റവും വലിയ തമാശയാണ്. സ്വന്തം അടിത്തറ ഇളകുമ്പോള്‍ കാലങ്ങളായി സിപിഐഎം ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ വാരിപ്പുണരും. പരാജയം തുറിച്ചു നോക്കുമ്പോഴാണ് വാര്‍ഗീയ കാര്‍ഡ് സിപിഐഎം ഇറക്കുന്നത്. കോണ്‍ഗ്രസിന് ബിജെപിയുമായി ഏതെങ്കിലും വിദൂര ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ?. അതിന് അദ്ദേഹത്തെ താന്‍ വെല്ലുവിളിക്കുന്നു. 1977ല്‍ മുതല്‍ വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്ത് ജനാധിപത്യ മതേതര മുന്നണിയായ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് സിപിഐഎമ്മാണ്. അടുത്തകാലം വരെ സിപിഐഎമ്മിന് കേരള കോണ്‍ഗ്രസ് എം ഒരു വര്‍ഗീയ പാര്‍ട്ടിയായിരുന്നു. അവര്‍ സ്വന്തം പാളയത്തില്‍ എത്തിയപ്പോള്‍ അവരെ വിശുദ്ധരായി പ്രഖ്യാപിക്കുകയാണ് സിപിഐഎം. ഇതാണ് സിപിഐഎമ്മിന്റെ നയം. സിപിഐഎം വിരുദ്ധച്ചേരിയില്‍ നില്‍ക്കുന്നവരെ വര്‍ഗീയ ശക്തികളായി ചിത്രീകരിക്കുകയും സിപിഐഎമ്മുമായി സഹകരിച്ചാല്‍ അവരെ മഹത്വവത്കരിക്കുകയും ചെയുന്ന കപട രാഷ്ട്രീയവാദമാണ് സിപിഐഎമ്മിനെ ഗ്രഹിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Story Highlights – CM joins communalism for fear of failure: Mullappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here