കേന്ദ്ര ഏജൻസികളെ കൊണ്ട് ഭരണം അട്ടിമറിച്ചതിന് നിരവധി തെളിവുകൾ; ആഞ്ഞടിച്ച് മുഖ്യമന്ത്രി

കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾ രക്ഷപ്പെട്ടാലും വേണ്ടില്ല സർക്കാർ പദ്ധതികൾ തകർക്കലായി കേന്ദ്ര അന്വേഷണ ഏജൻസികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസികളെ കുറിച്ച് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായില്ലെന്നും എന്നാൽ അന്വേഷണം മുന്നോട്ട് പോയപ്പോഴാണ് ലക്ഷ്യം വ്യക്തമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലരവർഷമായി അഴിമതിയുടെ കറുത്ത പാടു പോലും സംസ്ഥാന സർക്കാരിനെ കുറിച്ച് ഉന്നയിക്കാനായില്ല. ഇവർ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അട്ടിമറി നീക്കം നടക്കുന്നുണ്ട്. കോടികൾ നൽകി ഭരണം അട്ടിമറിക്കുമ്പോൾ അന്വേഷണമില്ല. കേന്ദ്ര ഏജൻസികളെ കൊണ്ട് ഭരണം അട്ടിമറിച്ചതിന് നിരവധി തെളിവുകളുണ്ട്. കോൺഗ്രസ് നേതാക്കളെ ഇ.ഡി വേട്ടയാടി. അഹമ്മദ് പട്ടേൽ മുതൽ ചിദംബരം വരെ വേട്ടയാടിയവരുടെ പട്ടികയിലുണ്ട്. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി, റോബേർട്ട് വാദ്ര എന്നിങ്ങനെ പ്രതിപക്ഷ നേതാക്കളെല്ലാം കേന്ദ്ര ഏജൻസികളാൽ മുറിവേറ്റവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ ബിജെപിയിൽ എത്തുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികളും അവരുടെ കേസുകളും ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കാർക്കെതിരെ കേസെടുക്കുമെന്നത് കാപട്യമാണെന്നും അഴിമതിക്കാർ ബിജെപിയിൽ എത്തിയാൽ കേസില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികൾ വ്യവസ്ഥാപിതമായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – cm against central agencies