ഫോണ്‍ ചാര്‍ജര്‍ മുതല്‍ എസി വരെ; കര്‍ഷക സമരത്തില്‍ താരമായി ട്രാക്ടറുകള്‍
ഡല്‍ഹിയെ വിറപ്പിച്ച കര്‍ഷക സമരത്തില്‍ താരമായത് ട്രാക്ടറുകളാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ ട്രാക്ടറുകളുമായി എത്തിയതാണ് സമരത്തെ വ്യത്യസ്തമാക്കിയത്. ഇതില്‍ ഗാസിപൂര്‍ സമരകേന്ദ്രത്തിലെത്തിയ എസി ട്രാക്ടറാണ് കൂട്ടത്തിലെ വിഐപി. എസി സൗകര്യമുള്ള ട്രാക്ടറുമായാണോ കര്‍ഷകര്‍ സമരം ചെയ്യാന്‍ വരുന്നതെന്ന് ചോദിക്കാന്‍ വരട്ടെ..അതിനും ഉത്തരമുണ്ട്.
ഭൂരിഭാഗവും 80 വയസ് കഴിഞ്ഞ കര്‍ഷകരാണ് ഗാസിപൂരില്‍ സമരം ചെയ്യുന്നത്. ഡിസംബറിലെ ശൈത്യവും, നട്ടുച്ച നേരത്തെ ചൂടും എല്ലാംകൊണ്ടും പ്രതികൂല കാലാവസ്ഥയാണ് തലസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇതിനെയെല്ലാം അവഗണിച്ച് കര്‍ഷകര്‍ നിയമം പിന്‍വലിക്കും വരെയുള്ള പോരാട്ടത്തിലാണ്.
Read Also : പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍; എഴുന്നൂറോളം ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്
വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് വിശ്രമിക്കാന്‍ വേണ്ടിയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ മഞ്ചിത് സിംഗും ഉത്തരാഖണ്ഡ് സ്വദേശിയായ സന്ദീപ് സിംഗും ട്രാക്ടര്‍ മോഡിഫൈ ചെയ്ത് ഖാസിപൂരില്‍ കൊണ്ടുവന്നത്. ട്രാക്ടറില്‍ ഫോണുകള്‍ സുരക്ഷിതമായി ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. സോളാര്‍ ഉപയോഗിച്ചാണ് ട്രാക്ടറിലെ വൈദ്യുതി ഉപയോഗം. ഒരേസമയം 10 പേര്‍ക്ക് സുഖമായി വിശ്രമിക്കാം. പാഴ് വസ്തു കൊണ്ടാണ് ഈ വിശ്രമ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന ദിവസങ്ങളിലെ കൊടുംതണുപ്പിനെ നേരിട്ടും സമരം തുടരാന്‍ തയാറാണ് എന്ന സന്ദേശമാണ് കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത്. വേണ്ടി വന്നാല്‍ എന്നാല്‍ ഇതുപോലുള്ള കൂടുതല്‍ ട്രാക്ടറുകള്‍ കൊണ്ടുവരാനും ഒരുക്കമാണിവര്‍.
Story Highlights – tractor, delhi chalo protest, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here