ക്രിസ്മസ് നാളുകളിൽ നന്മയുടെ രുചിക്കൂട്ട് പകർന്ന് സിഫി; വേറിട്ട കഴിവിൽ കുരുന്നുകൾക്ക് ആഘോഷം
ലോക്ക്ഡൗൺ കാലത്തെ വിരസതയ്ക്ക് വിരാമമിട്ട് ക്രിസ്മസ് ആഘോഷനാളുകളെ വരവേറ്റ് സിഫിയും സിഫി കുടുംബത്തിലെ കുരുന്നുകളും. കേക്ക് മിക്സിംഗും, ബേക്കിംഗും എല്ലാമായി ക്രിസ്മസിനെ വരവേൽക്കുകയാണ് സെന്റർ ഫോർ എംപവർമെന്റ് ആന്റ് എൻറിച്ച്മെന്റ് എന്ന സംഘടനയും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളും.
കഴിഞ്ഞ പതിനൊന്ന് മാസക്കാലമായി പുറത്തിറങ്ങാതെ വീട്ടിലെ മുറിക്കുള്ളിൽ ഒതുങ്ങി കൂടിയ കുഞ്ഞുങ്ങൾക്ക് സിഫി സംഘടിപ്പിച്ച കേക്ക് മിക്സിംഗ് നവ്യാനുഭവമായി മാറി.
സിഫി ചെയർമാൻ ഡോ.മേരി അനിതയും കുഞ്ഞുങ്ങളും ചേർന്നൊരുക്കിയത് ക്യാരറ്റ് കേക്കാണ്. കേക്കിന് വേണ്ട ചേരുവകൾ ഒരുക്കുന്നത് മുതൽ ബേക്കിംഗ് വരെ ഊർജസ്വലരായി തന്നെ കുഞ്ഞിങ്ങൾ ഡോ.മേരിക്കൊപ്പം നിന്നു.
വലിയ കൈയടിയോടെയാണ് തങ്ങളുണ്ടാക്കിയ ആദ്യ കേക്ക് ബേക്ക് ചെയ്യാനായി വച്ചത്. പിന്നീട് കേക്ക് വേവാനുള്ള കാത്തിരിപ്പായിരുന്നു. കേക്ക് വേന്തോ എന്നും, ബേക്കറിയിൽ നിന്ന് വാങ്ങുന്നതിന് സമാനമായിരിക്കുമോ തങ്ങളുടെ കേക്ക് എന്നുമുള്ള കൊച്ചു കൊച്ചു ആശങ്കകൾ കുഞ്ഞുങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.
ഒടുവിൽ കേക്ക് തയാറായപ്പോൾ കുഞ്ഞ് നാവുകളിൽ രുചിയുടേയും, ഹൃദയങ്ങളിൽ സന്തോഷത്തിന്റെയും പെരുമ്പറ. ബേക്കറികളിലേക്കാൾ മെച്ചപ്പെട്ടതാണ് തങ്ങളുടെ കേക്ക് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ സാക്ഷ്യപ്പെടുത്തി.
പാചകത്തിൻ ഇടവേളകളിൽ കവിത, പാട്ട്, ഡാൻസ്, മിമിക്രി തുടങ്ങിയ കലാപ്രകടനങ്ങളും നടന്നു. ഒപ്പം തിരുവനന്തപുരത്തെ മാർ ഗ്രിഗോറിയസ് ലോ കോളജിന്റെ ഓൺലൈൻ ക്രിസ്മസ് കരോൾ കൂടിയായപ്പോൾ ആഘോഷം പൂർണമായി.
ഈ വേറിട്ട ക്രിസ്മസ് ആഘോഷം ഭിന്നശേഷിക്കാരായ തങ്ങളുടെ കുട്ടികളുടെ ആത്മവിശ്വാസം ഉയർത്തിയെന്ന് മാതാപിതാക്കൾ പറയുന്നു.
ഇതാദ്യമായല്ല സിഫി ഈ കുഞ്ഞുങ്ങൾക്കായി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഓണം, ക്രിസ്മസ് പോലുള്ള ആഘോഷവേളകളിൽ, സദ്യയും ബൊട്ട് യാത്രയും, പപ്പാഞ്ഞിയും കേക്കുമെല്ലാമായി ജില്ല മുഴുവനുമുള്ള ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തുകയായിരുന്നു സിഫി. എന്നാൽ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ആഘോഷങ്ങൾ ചുരുക്കുകയായിരുന്നു.
അമ്മമാരെ കേക്ക് ഉണ്ടാക്കാൻ പഠിപ്പിക്കുമെന്ന് പറഞ്ഞ് പുതിയ വിദ്യ സ്വായത്തമാക്കിയതിന്റെ നിർവൃതിയിലും, കൂട്ടുകാരെ കണ്ടതിന്റെ സന്തോഷത്തിലുമാണ് ഓരോ കുഞ്ഞും വീട്ടിലേക്ക് പോയത്. ഒപ്പം കുഞ്ഞു കൈകളിൽ സമ്മാന പൊതികളും…
Story Highlights – cifi celebrates Christmas with differently baled kids
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here