മൻസൂറിന്റേത് ആസൂത്രിത കൊലപാതകമെന്ന് കുടുംബം; ആക്രമികൾ എത്തിയത് മുഹ്‌സിനെ ലക്ഷ്യമിട്ടെന്ന് ദൃക്‌സാക്ഷി

കണ്ണൂർ കൂത്തുപറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റേത് ആസൂത്രിത കൊലപാതകമെന്ന് കുടുംബം. ചെറിയ വാക്കു തർക്കങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രദേശത്തുള്ളവർ തന്നെയാണ് ആക്രമണം നടത്തിയതെന്നും മൻസൂറിന്റെ പിതാവ് മുസ്തഫ ട്വന്റിഫോറിനോട് പറഞ്ഞു.
ആക്രമികൾ എത്തിയത് മുഹ്‌സിനെ ലക്ഷ്യമിട്ടാണെന്ന് ദൃക്‌സാക്ഷിയും പറഞ്ഞു. മുഹ്‌സിനെ മർദിക്കുന്നത് തടയാനാണ് സഹോദരൻ മൻസൂർ എത്തിയത്. ബോംബ് എറിഞ്ഞ ശേഷം സഹോദരനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അയൽവാസിയായ റംല പറഞ്ഞു.
ഇന്നലെയാണ് കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഐഎം -ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂർ പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടർത്തിയശേഷം മുഹ്സിനെയും മൻസൂറിനെയും വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ മൻസൂർ മരിക്കുകയായിരുന്നു. മുഹ്‌സിൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Story Highlights: muslim league, murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here