മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ; വിചിത്ര നടപടിയുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ
ലക്ഷദ്വീപിൽ വീണ്ടും വിവാദ ഉത്തരവ്. മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വേണമെന്നാണ് പുതിയ ചട്ടം.
ബോട്ടിൽ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഇന്നലെയാണ് ഉത്തരവിറങ്ങിയത്. വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ രംഗത്തെത്തിയിട്ടുണ്ട്.
ലക്ഷദ്വീപിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ്. ലക്ഷദ്വീപിലെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ബീഫ് നിരോധനമടക്കമുള്ള നിയമങ്ങൾ കൊണ്ടുവരുന്നത്. ദ്വീപിലെ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, ഗോവധം നിരോധിക്കൽ, സ്കൂളുകളിൽ മാംസഭക്ഷണം നിരോധനം, ഗുണ്ടാ ആക്ട് നടപ്പാക്കൽ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് നടപ്പിലാക്കിയത്. ഇതിനെതിരെ കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പുതിയ നിയമവും.
Story Highlights: need cctv in fishing boats says lakshadweep administration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here