മുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്തിയാല്‍ അര്‍ഹതയുള്ള സഹായം ഉറപ്പാക്കുമെന്ന് ഒറ്റപ്പാലം എംഎല്‍എ കെ.പ്രേംകുമാര്‍
എംഎല്‍എ മുകേഷിനെ പത്താംക്ലാസ് വിദ്യാര്‍ത്ഥി വിളിച്ച വിഷയത്തില്‍ പ്രതികരണവുമായി ഒറ്റപ്പാലം എംഎല്‍എ അഡ്വ.കെ പ്രേംകുമാര്‍. ഇത്തരം സംഭവങ്ങളെ വിവാദമാക്കി മാറ്റാനുള്ള ശ്രമം നമ്മുടെ സമൂഹത്തിന് അനുയോജ്യമല്ലെന്നും മുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്തിയാല്‍ ആവശ്യമെങ്കില്‍ സഹായം ഉറപ്പാക്കുമെന്നും എംഎല്‍എ പ്രേംകുമാര്‍ പ്രതികരിച്ചു.
എംഎല്‍എയുടെ വാക്കുകള്‍
കൊല്ലം എംഎല്‍എ മുകേഷിനെ ഒറ്റപ്പാലത്ത് നിന്നും ഒരു വിദ്യാര്‍ത്ഥി ഫോണില്‍ വിളിച്ചതുമായി ബന്ധപ്പെട്ട് ഒരു വോയിസ് ക്ലിപ് കേള്‍ക്കുകയുണ്ടായി. സ്വാഭാവികമായും ആദ്യം തോന്നിയത് മുകേഷിന്റെ ശബ്ദത്തില്‍ മറ്റാരോ സൃഷ്ടിച്ചതാണെന്നാണ്. പിന്നീട് മുകേഷ് തന്നെ അത് വിശദീകരിച്ചുകൊണ്ട് വിഡിയോ ഇടുകയും ചെയ്തു.
പലരും ഈ പ്രതിസന്ധി സമയത്ത് എന്നെ വിളിക്കാറുണ്ട്. ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കായി മാതാപിതാക്കളും കുട്ടികളും വിളിക്കാറുണ്ട്. അവയെല്ലാം കൃത്യമായി നല്‍കിക്കൊണ്ട് മാതൃകാപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അഭിമാനത്തോടെ പറയുന്നു. ഒറ്റപ്പാലത്ത്, കുട്ടികളുടെ പഠന സൗകര്യമടക്കം എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട്. ആരാണ് ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തവര്‍, അവര്‍ക്ക് എന്നെയോ ഒറ്റപ്പാലത്തെ ഏത് ജനപ്രതിനിധിയെയോ വിളിക്കാവുന്നതാണ്. ഇത്തരം സംഭവങ്ങളെ വിവാദമാക്കി മാറ്റാനുള്ള ശ്രമം നമ്മുടെ സമൂഹത്തിന് അനുയോജ്യമല്ല. മുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്തിയാല്‍ ആവശ്യമെങ്കില്‍ സഹായം ഉറപ്പാക്കും. നമ്മുടെ നാടിനെ ഒരു തരത്തിലും വിഭജനത്തിന്റെയോ വിവാദത്തിന്റെയോ തലത്തിലേക്ക് വലിച്ചിടരുത്.
Story Highlights: M Mukesh MLA, MLA K.Premkumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here