കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസിന് മുന്നിൽ
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അഭിഭാഷകനൊപ്പമാണ് അമല ഹാജരായത്. അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചറിയാനാണ് അമലയെ വിളിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആയങ്കിയുടെ വീട്ടില്‍ നടന്ന റെയ്‌ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത വസ്‌തുക്കള്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് അമലയോട് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഭാര്യയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസം അര്‍ജുനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഭാര്യാമാതാവ് നല്കിയ പണം ഉപയോഗിച്ചാണ് വീട് നിര്‍മിച്ചതെന്നും കാര്‍ വായ്പ അടയ്ക്കുന്നതെന്നുമാണ് അര്‍ജുന്‍ കസ്റ്റംസിന് നല്‍കിയിരുന്ന മൊഴി. ഇക്കാര്യങ്ങളെല്ലാം ഭാര്യയില്‍ നിന്നും അന്വേഷണ സംഘം ചോദിച്ചറിയും.
അതേസമയം, കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷഫീഖിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിനായി ഏഴ് ദിവസമാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. ഏഴ് ദിവസം പൂര്‍ത്തിയാകുന്നതോടെ തുടര്‍നടപടി ഇന്നുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here