പെഗസിസ്: സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം; ബിജെപിക്കെതിരെ പോരാടാന്‍ പ്രതിപക്ഷ ഐക്യമുറപ്പിച്ച് മമത ബാനര്‍ജി
പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ( mamata banerjee bengal ) സുപ്രിംകോടതിയില്‍ വിശ്വാസമുണ്ടെന്നും രാജ്യം അടിയന്തരാവസ്ഥയെക്കാള്‍ ഗുരുതരമായ അവസ്ഥയിലാണെന്നും മമത ബാനര്‍ജി ഡല്‍ഹിയില്‍ പറഞ്ഞു.
പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനായി ഡല്‍ഹിയിലെത്തിയ മമത സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തും. പെഗസിസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച ബംഗാള്‍ മുഖ്യമന്ത്രി ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. 45 മണിക്കൂര്‍ നീണ്ട, സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പോസിറ്റിവായാണ് മമത പ്രതികരിച്ചത്. അഞ്ചുദിവസം ഡല്‍ഹിയില്‍ തുടരുന്ന മമത, ചൊവ്വാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ആനന്ദ് ശര്‍മ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പെഗസിസ് അതിശക്തമായൊരു വൈറസാണ്. രാജ്യ സുരക്ഷ അപകടത്തിലാണ്. ആര്‍ക്കും സ്വാതന്ത്ര്യമില്ല. അഭിഷേക് ബാനര്‍ജിയുടെയും പ്രശാന്ത് കിഷോറിന്റെയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്ന് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഒപ്പം നിര്‍ത്തി സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് മമതയെന്നാണ് സൂചന. അടുത്ത് തന്നെ ചില സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ് .പ്രതിപക്ഷം തുടര്‍ച്ചയായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ തെരഞ്ഞെടുപ്പുകളില്‍ യോജിച്ച് നീങ്ങാന്‍ കഴിയുമെന്നും മമത പറഞ്ഞു.
അതേസമയം, പെഗസിസ് വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി വേണമെന്ന് രാഹുല്‍ ഗാന്ധി ഇന്ന് പ്രതികരിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചോടുകയാണ്. ഫോണ്‍ ചോര്‍ത്തല്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ചാരപ്പണി നടന്നോയെന്നും സ്വന്തം ജനങ്ങളെ സര്‍ക്കാര്‍ ചോര്‍ത്തിയോ എന്നും വ്യക്തമാക്കണം. പെഗസിസ് അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷിയോഗത്തിന് പിന്നാലെയായിരുന്നു പ്രതികരണം. യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു.
Read Also: കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടുന്നു;പെഗാസിസ് വിഷയത്തിൽ വ്യക്തമായ മറുപടി വേണം; രാഹുല്‍ ഗാന്ധി
പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണം രാഹുല്‍ ഗാന്ധി തള്ളി. ജനകീയ വിഷയങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തെ അപമാനിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പെഗസിസ്, കര്‍ഷക സമരം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.
Story Highlights: mamata banerjee bengal, pegasus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here