ടോക്യോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം; ഇന്ത്യ മടങ്ങുന്നത് 7 മെഡലുകളുമായി
ടോക്യോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം. വനിതാ വിഭാഗം വോളിബോൾ, ബാസ്കറ്റ് ബോൾ സ്വർണമെഡൽ പോരാട്ടങ്ങളിൽ ഇന്ന് നടക്കും. സൈക്കിളിംഗ്, ബോക്സിംഗ് ഫൈനലുകളും ഇന്ന് നടക്കും.
ഒളിമ്പിക്സിൽ നിന്നും ഇത്തവണ ഇന്ത്യയുടെ മടക്കം എക്കാലത്തേയും മികച്ച പ്രകടനത്തോടെയാണ്. നീരജ് ചോപ്ര ചരിത്രനേട്ടം കുറിച്ചതോടെ മെഡൽ നേട്ടം ഒരു സ്വർണവും, രണ്ട് വെള്ളിയും, നാല് വെങ്കലവും അടക്കം ഏഴ് മെഡലുകളായി ഉയർന്നു. 2012 ൽ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യ നേടിയിരുന്നത് ആറ് മെഡലുകളായിരുന്നു. ഈ റെക്കോർഡാണ് 2021 ൽ ഇന്ത്യ തിരുത്തിയത്.
ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച ആദ്യ ദിനം തന്നെ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമുയർത്തിയത് മീരാബായ് ചാനുവാണ്. ഭാരോദ്വഹനത്തിലായിരുന്നു മീരാബായ് ചാനുവിന്റെ പ്രകടനം. ഗുസ്തി മത്രസത്തിൽ രവി കുമാർ ദഹിയയും വെള്ളി സ്വന്തമാക്കി. തുടർന്നുള്ള മത്സരങ്ങളിൽ വനിതകളുടെ ബാഡ്മിന്റണിൽ പി.വി സിന്ധുവും, വനിതകളുടെ വെൽറ്റർവെയ്റ്റ് ബോക്സിംഗിൽ ലോവ്ലീനയും, ഇന്ത്യൻ പുരുഷ ഹോക്കി ടീമും, ഗുസ്തിയിൽ ബജ്റംഗ് പൂനിയയും വെങ്കല മെഡലുകൾ നേടി. ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മെഡൽ നേട്ടത്തിൽ മുഖ്യപങ്ക് വഹിച്ചത് മലയാളിയായ പി.ആർ ശ്രീജേഷാണ്. ഇതോടെ ആദ്യമായി കേരളത്തിലേക്കും ഒളിമ്പിക്സ് മെഡൽ എത്തുകയാണ്.
നീരജ് ചോപ്ര മാത്രമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ജാവലിൻ ത്രോയിലായിരുന്നു അഭിമാന നേട്ടം കൈവരിച്ചത്. 87.58 ദൂരം താണ്ടിയാണ് നീരജ് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് മെഡൽ നേടിയത്. സ്വാതന്ത്ര്യത്തിനു മുൻപ് ആംഗ്ലോ ഇന്ത്യക്കാരനായ നോർമൻ പ്രിച്ചാർഡ് ആണ് ഇന്ത്യക്ക് വേണ്ടി ട്രാക്ക് ആൻഡ് ഫീൽഡിൽ നിന്ന് ആദ്യ മെഡൽ കണ്ടെത്തിയത്. 1900 പാരിസ് ഒളിമ്പിക്സ് 200 മീറ്റർ ഓട്ടമത്സരത്തിലെ വെള്ളിമെഡൽ ജേതാവായിരുന്നു പ്രിച്ചാർഡ്.
അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവാണ് നീരജ്. രണ്ടാം ശ്രമത്തിലാണ് നീരജ് സ്വർണ മെഡൽ ദൂരം താണ്ടിയത്. ചെക്ക് റിപ്പബ്ലിക്ക് താരങ്ങൾക്കാണ് വെള്ളി, വെങ്കല മെഡലുകൾ. രണ്ടാമത് ജാക്കൂബ് വ്ലാഡ്ലെച്ചും (86.67 മീറ്റർ) മൂന്നാമത് വിറ്റസ്ലേവ് വെസ്ലിയും (85.44 മീറ്റർ) ഫിനിഷ് ചെയ്തു.
ആദ്യ അവസരത്തിൽ തന്നെ 87.03 മീറ്റർ ദൂരം താണ്ടി ഗംഭീര തുടക്കമാണ് നീരജിനു ലഭിച്ചത്. യോഗ്യതാ റൗണ്ടിലെ 86.65 മീറ്ററിനെക്കാൾ മികച്ച ദൂരമാണ് നീരജ് ആദ്യ ശ്രമത്തിൽ തന്നെ കണ്ടെത്തിയത്. ജർമനിയുടെ ഗോൾഡ് മെഡൽ പ്രതീക്ഷയായ ലോക ഒന്നാം നാമ്പർ താരം ജൊഹാനസ് വെറ്റർ 82.52 മീറ്റർ ദൂരം എറിഞ്ഞ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് ജർമനിയുടെ മറ്റൊരു താരം ജൂലിയൻ വെബർ 85.30 മീറ്റർ ദൂരെ ജാവലിൻ എറിഞ്ഞ് രണ്ടാം സ്ഥാനത്തും 83.98 ദൂരം എറിഞ്ഞ ചെക്ക് റിപ്പബ്ലിക് താരം ജാക്കുബ് വാഡ്ലെച്ച് മൂന്നാമതും എത്തി.
രണ്ടാം അവസരത്തിൽ 87.58 മീറ്റർ ദൂരമെറിഞ്ഞ് നീരജ് വീണ്ടും നില മെച്ചപ്പെടുത്തി. ജൊഹാനസ് വെറ്റർ വഴുതിവീണ് ത്രോ ഫൗളായി. രണ്ടാം അവസരത്തിൽ ചില ഫൗളുകൾ വന്നപ്പോൾ ആദ്യ അവസരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർ തന്നെ യഥാർകമം അടുത്തടുത്ത സ്ഥാനങ്ങളിൽ തുടർന്നു. നീരജ് മാത്രമാണ് രണ്ടാം അവസരത്തിൽ നില മെച്ചപ്പെടുത്തിയത്.
'Ek India Team India' – Celebrating 100 years of our athletes at the Olympic Games. We are delighted to present the new identity of the Indian Olympic Association and #TeamIndia??
— Team India (@WeAreTeamIndia) August 15, 2020
It signals our arrival on the world stage and we're ready.#EkIndiaTeamIndia pic.twitter.com/O1ClImzRgW
മൂന്നാം ശ്രമത്തിൽ നീരജിൻ്റെ ഏറ് 76.79 മീറ്ററിൽ അവസാനിച്ചു. ചെക്ക് റിപ്പബ്ലിക്കിൻ്റെ വിറ്റസ്ലേവ് വെസ്ലി 85.44 മീറ്റർ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനത്ത് കുതിച്ചെത്തി. വെറ്ററിൻ്റെ മൂന്നാം ശ്രമവും ഫൗളായി. ഇതോടെ വെറ്റർ മത്സരത്തിൽ നിന്ന് പുറത്തായി. ആദ്യ മൂന്ന് അവസരങ്ങൾ അവസാനിക്കുമ്പോൾ ആദ്യ 8 സ്ഥാനങ്ങളിൽ ഉള്ളവർക്കേ അടുത്ത ഘട്ടത്തിലേക്ക് അവസരമുണ്ടാവൂ. 9ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത വെറ്റർക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാനായില്ല. 2012 റിയോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരമാണ് വെറ്റർ.
നീരജിൻ്റെ നാലാം ശ്രമം ഫൗളായി. ആദ്യ ശ്രമങ്ങളിലെ മികച്ച ദൂരം നീരജിൽ സമ്മർദ്ദമുണ്ടാക്കിയെന്ന് അവസാനത്തെ രണ്ട് ത്രോകൾ തെളിയിച്ചു. അഞ്ചാം ശ്രമത്തിൽ 86.67 മീറ്റർ ദൂരെ ജാവലിൻ എറിഞ്ഞ് ചെക്ക് റിപ്പബ്ലിക്കിൻ്റെ ജാക്കുബ് വാഡ്ലെച്ച് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നീരജിൻ്റെ ത്രോ വീണ്ടും ഫൗളായി. അഞ്ചാം ശ്രമം അവസാനിക്കുമ്പോൾ ഒന്നാമത് നീരജ് തന്നെ തുടർന്നു. രണ്ടാമത് ജാക്കൂബ് ചെക്ക് റിപ്പബ്ലിക്കിൻ്റെ വ്ലാഡ്ലെച്ചും മൂന്നാമത് ചെക്ക് റിപ്പബ്ലിക്കിൻ്റെ തന്നെ വിറ്റസ്ലേവ് വെസ്ലിയുമായിരുന്നു.
Story Highlight: olympics india medal list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here