ആഷസ്: ആദ്യ ടെസ്റ്റിൽ ആൻഡേഴ്സൺ കളിക്കില്ല

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിൻ്റെ മുതിർന്ന പേസർ ജെയിംസ് ആൻഡേഴ്സൺ കളിക്കില്ല. ആൻഡേഴ്സണ് പരുക്കല്ലെന്നും ജോലിഭാരം പരിഗണിച്ച് വിശ്രമം നൽകുന്നതാണെന്നും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഡലെയ്ഡിലെ പിങ്ക് ടെസ്റ്റിൽ ആൻഡേഴ്സൺ കളിക്കും. ഈ ടെസ്റ്റിലേക്കുള്ള തയ്യാറെടുപ്പിനായാണ് നാളെ ഗാബയിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ നിന്ന് താരത്തിന് വിശ്രമം അനുവദിച്ചത്. (ashes jame anderson rested)
ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഓസീസ് ടീം പ്രഖ്യാപിച്ചിരുന്നു. മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയിൻ മാനസികാരോഗ്യത്തെ തുടർന്ന് ടീമിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ അലക്സ് കാരി ടീമിൽ ഉൾപ്പെട്ടു. കാരിയുടെ ടെസ്റ്റ് അരങ്ങേറ്റമാണ് ഇത്. ഡേവിഡ് വാർണറും മാർക്കസ് ഹാരിസും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർക്കൊപ്പം ജോസ് ഹേസൽവുഡ് ആണ് മൂന്നാം പേസർ. നതാൻ ലിയോൺ ഏക സ്പിന്നറാണ്. ഈ മാസം എട്ടാം തീയതി മുതൽ ഓസ്ട്രേലിയയിലെ ഗാബയിലാണ് ആദ്യ മത്സരം ആരംഭിക്കുക.
Read Also : ആഷസ്; ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു
ടാസ്മാനിയ ക്രിക്കറ്റ് ക്ലബ് ജീവനക്കാരിയുമായി ബന്ധപ്പെട്ട അശ്ലീല സന്ദേശ വിവാദത്തെ തുടർന്നാണ് പെയിൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്റ്റനാണ്.
ടാസ്മാനിയക്കായി ഏകദിന കപ്പ് മാച്ച് കളിക്കേണ്ട പെയ്ൻ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ടീമിൽ തുടരുമെന്ന് പെയ്ൻ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് അറിയിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയും ടാസ്മാനിയ ക്രിക്കറ്റും താരത്തിനു പിന്തുണ നൽകുമെന്ന് അറിയിച്ചിരുന്നു.
ഓസീസ് ടെസ്റ്റ് ടീമിൻ്റെ മുഴുവൻ സമയ ക്യാപ്റ്റനാവുന്ന ആദ്യ ഫാസ്റ്റ് ബൗളർ എന്ന റെക്കോർഡ് ആണ് കമ്മിൻസ് സ്വന്തമാക്കിയത്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇല്ലാതിരുന്നതിനാൽ 1965ലെ ഇന്ത്യൻ പര്യടനത്തിൽ റേ ലിൻഡ്‌വാൽ സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായിരുന്നു. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റൻ. സ്മിത്തിനെ ക്യാപ്റ്റനായി പരിഗണിച്ചിരുന്നു എങ്കിലും 2018ലെ സാൻഡ് പേപ്പർ വിവാദം തിരിച്ചടിയാവുകയായിരുന്നു.
Story Highlights : ashes jame anderson rested first test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here