‘അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്‌കാരമെങ്കിലും വേണം’; മുസ്ലിം ലീഗിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
മുസ്ലിം ലീഗിന്റെ വ്യക്ത്യാധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ പിതാവിനെ പറയാന്‍ മാത്രം എന്ത് വികാരമാണ് ലീഗിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചെത്തുകാരന്റെ മകനായതില്‍ അഭിമാനമാണ്. മുസ്ലിം ലീഗിന്റെ സംസ്‌കാരം എന്താണെന്ന് കോഴിക്കോട്ട് കണ്ടതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്‌കാരമെങ്കിലും വേണമെന്ന് മുഖ്യമന്ത്രി ലീഗിനെതിരെ പറഞ്ഞു.
മുസ്ലിം ലീഗിന് എന്തിനാണ് ഇത്രയും വലിയ അസഹിഷ്ണുതയെന്നും മുഖ്യമന്ത്രി ചോദിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന പൊതുയോഗത്തിലാണ് മുഖ്യമന്ത്രിയുടെ അതിരൂക്ഷമായ പ്രതികരണം.
മുഖ്യമന്ത്രിയുടെ വാക്കുകള്‍;
‘വഖഫ് ബോര്‍ഡിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിങ്ങള്‍ എന്തിനാണ് എന്റെ ഹൈ സ്‌കൂള്‍ ജീവിതകാലത്ത് മരണപ്പെട്ടുപോയ ആ പാവപ്പെട്ട അച്ഛനെ പറയുന്ന നില ഉണ്ടായത്? അദ്ദേഹം എന്ത് തെറ്റ് നിങ്ങളോട് ചെയ്തു? അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്? ഞാന്‍ ഇതിനു മുമ്പ് പല വേദികളില്‍ പറഞ്ഞതല്ലേ, ആ ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്നുവെന്ന്. ചെത്തുകാരന്റെ മകന്‍ എന്നു പറയുമ്പോള്‍ പിണറായി വിജയന്‍ എന്ന എനിക്ക് വല്ലാത്ത വിഷമം ആയി പോകുമെന്നാണോ ചിന്ത’?
Read Also : വ്യക്തിപരമായ പരാമർശങ്ങൾക്ക് ന്യായീകരണമില്ല; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാദിഖ് അലി ശിഹാബ് തങ്ങൾ
നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡിന്റേതാണ്. അവരുടെ തീരുമാനം അനുസരിച്ചാണ് നിയമം നടപ്പാക്കുന്നത്. അതില്‍ സര്‍ക്കാരിന് പ്രത്യേക വാശിയൊന്നും ഇല്ല. വിഷയം ചര്‍ച്ച ചെയ്യുന്നത് വരെ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഒന്നേ പറയാനുള്ളൂ, അമ്മയേയും പെങ്ങളേയും തിരിച്ചറിയണം. അതാണ് ആദ്യം വേണ്ടത്. കുടുംബത്തില്‍ നിന്നും സംസ്‌കാരം തുടങ്ങണം. ആ പറഞ്ഞ ആള്‍ക്ക് അത് ഉണ്ടോയെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആലോചിച്ചാല്‍ മതി’. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
Story Highlights : pinarayi vijayan, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here