‘അങ്ങനെയാണെങ്കിൽ ഒരുപാട് പേർക്കെതിരെ വേണ്ടി വരും’; കെ ടി ജലീൽ
തനിക്കെതിരെ നടപടിയെടുത്താൽ മറ്റ് പലർക്കുമെതിരെ നടപടി വേണ്ടി വരുമെന്ന് മുൻ മന്ത്രി കെ ടി ജലീൽ. ലോകായുക്ത വിവാദങ്ങൾക്കിടയിൽ ട്വന്റി ഫോറിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൂടുതൽ പ്രതികരിക്കാൻ ഇപ്പോൾ തയ്യാറല്ലെന്നും എല്ലാത്തിനുമുള്ള മറുപടി ഫേസ്ബുക്കിലൂടെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ലോയേഴ്സ് കോൺഗ്രസ്സിന് പിന്നാലെ ബിജെപിയും കെ ടി ജലീലിനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഏജിയെ സമീപിച്ചു. പ്രതിഫലം പറ്റി ഐസ്ക്രീം കേസിൽ ജസ്റ്റിസ് സിറിയക് ജോസഫ് വിധി പറഞ്ഞുവെന്ന ജലീലിന്‍റെ പരാമർശം അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ആണ്. ഇത് നീതിന്യായവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണെന്നും ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി വേണമെന്നുമാണ് കത്തിലെ ആവശ്യം.
അതേസമയം ലോകായുക്തക്കെതിരെ പുതിയ ആരോപണം ഉന്നയിച്ച് വീണ്ടും കെ.ടി ജലീൽ രംഗത്തെത്തി. സിസ്റ്റർ അഭയ കേസിന്‍റെ മൊഴി പകർപ്പ് പങ്കുവെച്ചാണ് ലോകായുക്തക്കെതിരായ ജലീലിന്‍റെ പുതിയ ആരോപണം. ബാംഗ്ലൂർ ഫോറൻസിക് ലാബിലെ ഡോ. എസ് മാലിനിയുടെ മൊഴിയുടെ പകർപ്പ് ജലീൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നേരത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ചെയ്യാൻ മടിക്കാത്ത ആളാണെന്നാണ് അദ്ദേഹം ആരോപിച്ചിരുന്നു. ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാൻ സഹോദര ഭാര്യ ജാൻസി ജെയിംസിന് വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു.
Story Highlights : kt-jaleels-reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here