ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര; തിരുവനന്തപുരമില്ല; വേദി പ്രഖ്യാപിച്ച് ബിസിസിഐ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള വേദികള്‍ പ്രഖ്യാപിച്ച് ബിസിസിഐ. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെ വേദിയായി പരിഗണിച്ചിട്ടില്ല. വിന്‍ഡീസിനെതിരെ ഇക്കഴിഞ്ഞ ടി20 പരമ്പരയിലെ അവസാന മത്സരം നടക്കേണ്ടിയിരുന്നത് ഗ്രീന്‍ഫീല്‍ഡിലായിരുന്നു.
അഞ്ച് മത്സരങ്ങളുടെ പരമ്പര കട്ടക്, വിശാഖപട്ടണം, ദില്ലി, രാജ്‌കോട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് നടക്കുക. ജൂണ്‍ ഒമ്പതിന് ആരംഭിച്ച 19ന് അവസാനിക്കുന്ന രീതിയിലാണ് പരമ്പര. നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. അടുത്തിടെ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പറക്കും. രണ്ട് ടി20 പരമ്പരകളാണ് അവര്‍ക്കെതിരെ കളിക്കുക. രണ്ടാംനിര ടീമിനെ ആയിരിക്കും ബിസിസിഐ അയര്‍ലന്‍ഡിലേക്ക് അയക്കുക. ജൂണ്‍ 26നും 28നുമായിരിക്കും മത്സരങ്ങള്‍. ഇന്ത്യന്‍ ടീമിന്റെ അയര്‍ലന്‍ഡ് പര്യടനം സ്ഥിരീകരിച്ചതായി ക്രിക്കറ്റ് അയര്‍ലന്‍ഡ് ട്വിറ്ററില്‍ വ്യക്തമാക്കി.
ഒക്ടോബറില്‍ ഓസ്‌ട്രേലിയ നടക്കുന്ന ടി20 ലോകകപ്പിന് ടീമിനെ ഒരുക്കാന്‍ ഇരുടീമുകള്‍ക്കും ലഭിക്കുന്ന അവസരം കൂടിയാണിത്. നിലവില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. നാളെയാണ് പരമ്പര ആരംഭിക്കുന്നത്. രോഹിത് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റം കൂടിയാണിത്. കോലിയുടെ നൂറാം ടെസ്‌റ്റെന്ന സവിശേഷതയും മൊഹാലി ടെസ്റ്റിനുണ്ട്.
Story Highlights: bcci-announces-venues-for-t20-series-against-south-africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here